Onam Liquor Record Sales of 818 crore worth
ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവിൽപ്പന; വിറ്റത് 818 കോടിയുടെ മദ്യം

ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവിൽപ്പന; വിറ്റത് 818 കോടിയുടെ മദ്യം

തിരുവോണം കഴിഞ്ഞ് അവിട്ടത്തിന് ഉണ്ടായ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് മൊത്തത്തില്‍ പ്രതിഫലിച്ചത്.
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പനയില്‍ ബെവ്കോ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഓണസീസണില്‍ 818.21 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. കഴിഞ്ഞ തവണ വിറ്റത് 809.25 കോടി രൂപയുടെ മദ്യമായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 8.96 കോടി രൂപയുടെ മദ്യം അധികം വിറ്റഴിച്ചു. ഓണസീസണില്‍ 9 ദിവസം കൊണ്ട് 704 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. ഈ വര്‍ഷം ചതയം ഡ്രൈ ഡേ അല്ലാതിരുന്നതാണ് മദ്യ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാന്‍ ബെവ്കോയെ സഹായിച്ചത്.

ഓണക്കാലത്തെ മദ്യ വില്‍പ്പന ഇത്തവണ കുറയുമെന്ന സൂചനയായിരുന്നു ആദ്യം പുറത്തു വന്നത്. ഉത്രാടത്തിനും അവിട്ടത്തിനും മദ്യ വില്‍പനയില്‍ പിന്നോട്ട് പോയെങ്കിലും ചതയ ദിനത്തിലെ മദ്യ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് മാറ്റി കുറിക്കുകയായിരുന്നു. അവിട്ടത്തിന് 65 കോടിയുടെ മദ്യവും പിറ്റേന്ന് 49 കോടി രൂപയുടെ മദ്യവും വിറ്റു. ഉത്രാട ദിവസം മാത്രം 126 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 120 കോടി ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ഓണത്തിന് രണ്ട് ദിവസം ബെവ്കോ അവധിയായതും കണക്കുകളില്‍ വ്യത്യാസമുണ്ടാകാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം തിരുവോണത്തിനും ചതയത്തിനും ബീവറേജസ് കോര്‍പ്പറേഷന് അവധിയായിരുന്നു. ഇത്തവണ ചതയ നാളില്‍ അവധി ഉണ്ടായിരുന്നില്ല. കന്നി മാസത്തിലെ ചതയം ആയതിനാലാണ് അവധി ഒഴിവായത്. ആ ഒറ്റ ദിവസം മാത്രം 818.21 കോടി രൂപയുടെ മദ്യമാണ് ബെവ് കോ ഔട്ട് ലെറ്റുകള്‍ വിറ്റത്.