തിരുവനന്തപുരം: വയനാട് തുരങ്കപാതയിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് സർക്കാർ നിയമസഭയിൽ. അന്തിമ പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ലിന്‍റോ ജോസഫിന്‍റെ സബ്മിഷന് മറുപടിയായി പൊതുമരാമത്ത് മന്ത്രിക്ക് വേണ്ടി മന്ത്രി ആർ. ബിന്ദു നിയമസഭയിൽ വ്യക്തമാക്കി.
പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനുള്ള അപേക്ഷ നിലവില്‍ സ്റ്റേറ്റ് ലെവല്‍ എക്സ്പെര്‍ട്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. പദ്ധതിക്ക് 2043.75 കോടി രൂപയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തികാനുമതിയും നല്‍കിയിട്ടുണ്ട്. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി "എഞ്ചിനിയറിങ്, പ്രൊക്യുർമെന്‍റ്, ആന്‍റ് കൺസ്ട്രഷൻ' (ഇ.പി.സി) മാതൃകയിൽ ടെണ്ടർ ചെയ്തിട്ടുണ്ട്.
പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മാണം രണ്ടാമത്തെ പാക്കേജിലുമാണ്. പാക്കേജ് ഒന്നിന്‍റെ ടെണ്ടർ 2024 ജൂലൈ എട്ടിനും പാക്കേജ് രണ്ടിന്‍റെ ടെണ്ടർ 2024 സെപ്റ്റംബർ നാലിനും തുറന്നിട്ടുണ്ട്. ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിര്‍വ്വഹണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്.
പദ്ധതിക്കായി 17.263 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുന്നതിനായുള്ള വനം വകുപ്പിന്‍റെ സ്റ്റേജ്-1 അനുമതി 2023 മാർച്ച് 31 ന് കിട്ടി. സ്റ്റേജ്-2 അനുമതിക്കായി 17.263 ഹെക്ടര്‍ സ്വകാര്യഭൂമി വനഭൂമിയായി പരിപവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.പദ്ധതിക്കായി കോഴിക്കോട് ജില്ലയിലെ 8.0525 ഹെക്ടര്‍ സ്വകാര്യഭൂമിയും വയനാട് ജില്ലയിലെ 8.1225 ഹെക്ടര്‍ സ്വകാര്യഭൂമിയും പൊതുമരാമത്ത് ഏറ്റെടുത്ത് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ കൈമാറി. കോഴിക്കോട് ജില്ലയില്‍ 1.8545 ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. പദ്ധതിക്കായി ആകെ ഏറ്റെടുക്കേണ്ടതിന്‍റെ 90 ശതമാനം ഭൂമിയും നിലവില്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.