ഓൺലൈൻ കള്ള് ഷാപ്പ് വിൽപ്പന: പുതുചരിത്രം കുറിച്ച് എക്സൈസ് വകുപ്പ്

സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകള്‍ക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ വിൽപ്പന മാതൃകാപരമാണെന്നു മന്ത്രി
Toddy
Toddy
Updated on

തിരുവനന്തപുരം: പൂർണമായി ഓണ്‍ലൈനിലൂടെ കളള് ഷാപ്പുകളുടെ വില്‍പ്പന നടത്തി ചരിത്രം സൃഷ്ടിച്ച് എക്സൈസ് വകുപ്പ്. സംസ്ഥാനതലത്തിൽ ഓൺലൈനിലെ ആദ്യ റൗണ്ട് വിൽപ്പനയിൽ തന്നെ 87.19ശതമാനം ഗ്രൂപ്പുകളുടെയും വിൽപ്പന പൂർത്തിയാക്കിയതായി എക്സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. തീർത്തും സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകള്‍ക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ വിൽപ്പന മാതൃകാപരമാണെന്നു മന്ത്രി പറഞ്ഞു. പ്രവർത്തനത്തിനു നേതൃത്വം നൽകിയ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

2023-24 വർഷത്തെ അബ്കാരി നയത്തില്‍ ഷാപ്പുകളുടെ വില്‍പ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഓണ്‍ലൈനായി നടത്താൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണു മേഖലാ ജോയ്ന്‍റ് എക്സൈസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ഓൺലൈൻ വിൽപ്പന നടന്നത്. വില്‍പ്പനയിലൂടെ 797 ഗ്രൂപ്പ് കളളുഷാപ്പുകളും വിറ്റുപോയി. ഇതിലൂടെ 11.9 കോടി രൂപ വരുമാനമായി ലഭിച്ചു.

അപേക്ഷകർക്ക് വില്‍പ്പന നടപടികള്‍ യൂട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുളള സംവിധാനം ഏർപ്പെടുത്തിയിരുന്നു. ആവശ്യമായ രേഖകള്‍ എല്ലാം ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷകര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തിരുന്ന് ഓൺലൈനിൽ വില്‍പ്പന നടപടികള്‍ കാണാനായി. പരിപൂർണ്ണമായ സുതാര്യത ഉറപ്പുവരുത്താൻ ഇതിലൂടെ കഴിഞ്ഞു. വിൽപ്പന പ്രക്രിയയുടെ ചെലവുകള്‍ ഏറെക്കുറെ പൂർണ്ണമായി ഇല്ലാതാക്കാനായി. ഓൺലൈനാക്കിയതിനാൽ ജില്ലാതലത്തില്‍ ജീവനക്കാരുടെ സേവനം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിഞ്ഞു.

സംസ്ഥാനത്താകെ 914 ഗ്രൂപ്പുകളില്‍ ആയി 5170 കളളുഷാപ്പുകളാണുള്ളത്. ഓൺലൈൻ വില്‍പ്പനയിലൂടെ 797 ഗ്രൂപ്പ് കളളുഷാപ്പുകളും വിറ്റുപോയി. ഇതിലൂടെ പതിനൊന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപ വരുമാനമായി ലഭിച്ചു. ആകെ ലഭിച്ച 4589 അപേക്ഷകളിൽ 4231 അപേക്ഷകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

ശേഷിക്കുന്ന 117 ഗ്രൂപ്പ് കളളുഷാപ്പുകളുടെ രണ്ടാം റൗണ്ട് വില്‍പ്പനയും ഓൺലൈനായി നടക്കും. കളളു ഷാപ്പുകളുടെ വില്‍പ്പന മൂന്ന് വര്‍ഷത്തിലൊരിക്കലാണ് നടത്തുന്നത്. ഇതുവരെ ഓരോ ജില്ലകളിലേയും കളളുഷാപ്പുകളുടെ വിൽപ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അതാത് ജില്ലകളിലാണ് നടത്തിവന്നിരുന്നത്.

Trending

No stories found.

Latest News

No stories found.