പാലക്കാട് : പാലക്കാട്-കൊടുവായൂർ പാതയിൽ തണ്ണിശ്ശേരിയിൽ മുട്ടലോറി മറിഞ്ഞതു കാണാൻ വന്ന സൈക്കിൾ യാത്രികൻ സ്വകാര്യ ബസിടിച്ചു മരിച്ചു. തണ്ണിശേരി പനന്തൊടിക ടി. കൃഷ്ണനാണ് (63) മരിച്ചത്.
തിങ്കളാഴ്ച കൊല്ലങ്കോട്ടുനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന ബസ് രാവിലെ ഏഴരയോടെ മന്ദത്തുകാവിലെത്തിയപ്പോഴാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
കൃഷ്‌ണൻ സഞ്ചരിച്ച സൈക്കിളിൽ ബസ് തട്ടുകയായിരുന്നു. പരിക്കേറ്റ ഇയാളെ ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും പത്തരയോടെ മരിച്ചു. നാമക്കല്ലിൽനിന്ന് മുട്ട കയറ്റിയെത്തിയ ലോറി കൊടുവായൂരിൽ കുറച്ച് മുട്ടയിറക്കി പാലക്കാട്ടേക്കു പോകവേയാണ് മറിഞ്ഞത്.
ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചവിട്ടിയപ്പോൾ ലോറിയുടെ ടയർ വേറിട്ടുപോകുകയും തുടർന്ന് മറിയുകയുമായിരുന്നുവെന്ന് ലോറിഡ്രൈവർ തമിഴ്നാട് നാമക്കൽ അയ്യപ്പൻമല സ്വദേശി ശരവണൻ (24) പറഞ്ഞു. ലോറിയിൽ 30,000 കോഴിമുട്ടയുണ്ടായിരുന്നു. 1.86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ശരവണൻ പറഞ്ഞു. മറിഞ്ഞ ലോറിയുടെ പിറകിൽ തട്ടി കരിങ്കുളം സ്വദേശി ഓടിച്ച ബൈക്ക് വീണു.
ബൈക്ക് യാത്രികനും ലോറിഡ്രൈവർക്കും നിസാരപരിക്കേറ്റു. പാലക്കാട് സൗത്ത് പൊലീസ് സ്ഥലത്തെത്തി. ജില്ലാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് കൃഷ്ണൻ്റെ സംസ്കാരം നടത്തി. ഭാര്യ: കമലം. മക്കൾ: മനോജ്, സൗമ്യ. മരുമക്കൾ: സുനിത, അനീഷ്.