പാലക്കാട്: മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച് സിപിഎമ്മിന് ഒരേ നിലപാടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നത് പാർട്ടി നയമല്ല. സർക്കാരിനെ വിമർശിച്ചതുകൊണ്ടല്ല മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തത്. വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസെടുത്തതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതിനു പിന്നാലെ ആടിനെ പട്ടിയാക്കുന്നതു പോലുള്ള സമീപനമാണ് മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം മാധ്യമപ്രവർത്തകയ്‌ക്കെതിരേ കേസെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് സീതാറാം യെച്ചൂരി ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. തനിക്ക് ഇക്കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.