തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യു മന്ത്രി കെ. രാജന്‍ ഉന്നതതല യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ് യോഗം.
എല്ലാ ജില്ലകളിലേയും കലക്ടർമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. കനത്ത മഴ തുടരുന്ന സഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യത കൂടുതലാണ്. ഇത് കണക്കിലെടുത്ത് തയാറെടുപ്പുകൾ നടത്താനാണ് യോഗം വിളിച്ചിരിക്കുന്നത്.
'ഓറഞ്ച് ബുക്ക് 2023' മാർഗരേഖയ്ക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ- പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാന്‍ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും എപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് ഉററപ്പു വരുത്തേണ്ടതുണ്ട്.
മഴക്കടുതികൾ നേരിടുന്നതിനായി റവന്യൂ, പൊലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, ഫയർ ഫോഴ്സ്, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, തീരദേശ പൊലീസ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.