തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യപ്പാത്രം മോഷ്ടിച്ചിട്ടില്ലെന്നും ക്ഷേത്രം ജീവനക്കാരൻ തന്നതാണെന്നും മോഷണക്കേസിലെ പ്രതിയുടെ മൊഴി. അതീവസുരക്ഷാ മേഖലയായ ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷ്ടിച്ച കേസിൽ ഹരിയാന സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നത്. വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ നിന്ന് ഉരുളി മോഷണം പോയത്. 15ന് ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹരിയാനയിൽ നിന്ന് രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കമുള്ള സംഘത്തെ പിടി കൂടിയത്. ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്റ്റർ ഗണേഷ് ഝായുടെ മൊഴിയാണ് പുറത്തു വന്നിരിക്കുന്നത്. ജീവനക്കാരനാണ് തനിക്ക് നിവേദ്യ ഉരുളി നൽകിയത്. അതുമായി പുറത്തേക്ക് പോയപ്പോൾ ആരും തടഞ്ഞില്ല.
ആരെങ്കിലും തടഞ്ഞിരുന്നുവെങ്കിൽ ഉരുളി മടക്കി നൽകുമായിരുന്നുവെന്നും മൊഴിയിലുണ്ട്. പൊലീസും കേന്ദ്ര സേനയും സുരക്ഷ കർശനമാക്കിയ പ്രദേശത്താണ് മോഷണം നടന്നത്. പുരാവസ്തു ഇനത്തിൽ പെട്ട പാത്രമാണ് നഷ്ടമായിരുന്നത്.