തിരുവനന്തപുരം: സംസ്ഥാനത്തെ റബർ കർഷകർക്ക് സബ്സിഡിയായി 42.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 1,45, 564 കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക. നേരത്തെ 82.31 കോടി രൂപ വിതരണം ചെയ്തിരുന്നു. ഇതോടെ 124.88 കോടി രൂപയാണ് സബ്സിഡിയായി റബർ കർഷകർക്ക് ലഭിക്കുക.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒരു കിലോ റബറിന് 170 രൂപ എന്ന നിലയിൽ സബ്സിഡി ഉയർത്തിയിരുന്നു. വിപണ വിലയിൽ കുറവു വരുന്ന തുക സർക്കാർ സബ്സിഡിയായി അനുവദിക്കുകയായിരുന്നു.
റബർ ബോർഡ് അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സർക്കാർ സബ്സിഡി നൽകുന്നത്. ഇതിനായി റബർ വില സ്ഥിരത ഫണ്ട് വിനിയോഗിക്കും. ഈ വർഷം ബജററിൽ 600 കോടി രൂപയാണ് ഫണ്ടിലേക്കായി നീക്കിവച്ചത്.