സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ

ജില്ലാതല ഉദ്ഘാടനം19നും നിയോജക മണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലുള്ളത് 23നും
Vegetables
Vegetables
Updated on

തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ 18 മുതൽ 28 വരെ നടക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. 18 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടം മൈതാനത്ത് ഫെയർ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനം19നും നിയോജകമണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലുള്ളത് 23 നുമാണ്.

ഇത്തവണ എസി സൗകര്യത്തോടെയുള്ള ജർമൻ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകൾ ഒരുക്കുന്നത്. സബ്‌സിഡി സാധനങ്ങൾക്ക് പുറമേ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് കോംബോ ഓഫറുകൾ അടക്കം നൽകും. ഇതു പ്രകാരം 5 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.

ഓണത്തിന് 250 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഓണം പ്രമാണിച്ച് 6120 ടൺ പയറുവർഗങ്ങളും 600 ടൺ സുഗന്ധവ്യഞ്ജനങ്ങളും 4570 ടൺ പഞ്ചസാരയും 15880 ടൺ വിവിധ തരം അരികളും 40 ലക്ഷം ലിറ്റർ വെളിച്ചെണ്ണയുമാണ് സംഭരിക്കുക.10 ഓടെ എല്ലാ അവശ്യ സാധനങ്ങളുടെയും ലഭ്യത സപ്ലൈകോയിൽ ഉറപ്പുവരുത്തും. സപ്ലൈകോ വിൽപനശാലകളിൽ അവശ്യസാധനങ്ങൾ ലഭ്യമല്ലെന്ന മാധ്യമങ്ങളുടെ റിപ്പോർട്ട് ശരിയല്ല. മാസത്തിലെ അവസാന നാളുകളിൽ രണ്ടോ മൂന്നോ അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് തീരുന്ന അവസ്ഥയുണ്ട്. ഇതല്ലാതെ മറ്റു തരത്തിൽ സാധനങ്ങൾ ഇല്ലാത്ത അവസ്ഥ ഒരിടത്തും ഉണ്ടാകാറില്ലെന്ന് മന്ത്രി പറഞ്ഞു.

2022 ൽ ഒരു മാസം സപ്ലൈകോ വിൽപനശാലകളിലെ ശരാശരി വിൽപന 250-252 കോടി ആയിരുന്നത് 2023 ൽ 270 കോടിയായി വർധിച്ചു. സാധനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെട്ടതോടെ കൂടുതൽ ഗുണഭോക്താക്കളെ ആകർഷിക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു എന്നതാണ് ഇത് തെളിയിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകളും പ്രാദേശിക കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ഓണം ഫെയറിൽ ഉണ്ടാകും. ഇവിടത്തെ വില്പന വർദ്ധിപ്പിക്കുന്നതിനായി പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടത്തെ ജീവനക്കാർക്ക് 500, 1000 രൂപ നിരക്കിലുള്ള കൂപ്പണുകൾ സൗജന്യമായി വിതരണം ചെയ്യും. ഈ കൂപ്പൺ പ്രയോജനപ്പെടുത്തി സപ്ലൈകോയുടെ ഏത് വിൽപ്പനശാലയിൽ നിന്നും സാധനങ്ങൾ വാങ്ങാം.

ഓണത്തോടനുബന്ധിച്ച് ശബരി മട്ട അരി, ആന്ധ്ര ജയ അരി, ശബരി ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നിങ്ങനെ അഞ്ചിനം ശബരി ഉത്പന്നങ്ങൾ പുതുതായി വിപണിയിലിറക്കും. ഇവയ്ക്ക് പൊതുവിപണിയിലെ വിലയിൽ നിന്നും 4, 5 രൂപവരെ കുറവുണ്ടാകും. 25 ഓളം ശബരി ഉത്പന്നങ്ങൾ ആകർഷകമായ പുതിയ പായ്ക്കിൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.