കൊച്ചി: ഇറച്ചിക്കോഴിക്ക് പിന്നാലെ പച്ചക്കറിയുടേയും മീനിന്‍റേയും വില കുതിച്ചുയരുകയാണ്. ഭൂരിഭാഗം വരുന്ന പച്ചക്കറിയിനത്തിനും മീനിനുമടക്കം ഒറ്റയടിക്ക് വർധിച്ചത് ഇരട്ടിയിലധികം രൂപയാണ്. അന്യ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തി പ്രാപിച്ചതോടെയാണ് പച്ചക്കറികൾക്ക് വില വർധിച്ചത്.
കഴിഞ്ഞ ആഴ്ച്ച 50 രൂപയായിരുന്ന മുരിങ്ങക്കായ്ക്കും 65 രൂപയിൽ നിന്ന ബീൻസിനും 70 ആയിരുന്ന ക്യാരറ്റിനും ഇന്ന് 100 രൂപയായി. 30 ൽ നിന്ന തക്കാളി 60 ൽ എത്തി. പച്ചമുളകിന് 90 ഉം ഉള്ളിക്ക് 80 ഉം, വെളുത്തുള്ളി കിട്ടണമെങ്കിൽ 130 രൂപ കൊടുക്കണം.
വെണ്ടക്കയ്ക്ക് 45 രൂപ, കോളി ഫ്ലവറിന് 60 രൂപ, ഇഞ്ചിവില 180. സവാള വില 20 ൽ തന്നെ തുടരുന്നതാണ് പച്ചക്കറിയിനത്തിൽ ഏക ആശ്വാസം. പഴവിപണിയിലും വില കുതിക്കുകയാണ്. സീസൺ അവസാനിച്ചതോടെ ഓറഞ്ച് വില 60 ൽ നിന്ന് 160 ലേക്കും ആപ്പിൾ 80 ൽ നിന്ന് 220 രൂപയിലേക്കും കുതിച്ചു. മുന്തിരിവില 100 ലും എത്തി.
ട്രോളിംഗ് നിരോധിച്ചതോടെ മീൻ വിലയും ഇരട്ടിയായി. ധാന്യങ്ങൾക്കും 10 മുതൽ 20 രൂപ വരെ കൂടി. എന്തായാലും സാധാരണക്കാരന്‍റെ കീശ കീറുമെന്നതിൽ സംശയമില്ല. മഴ വർധിക്കുന്നതോടെ പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.