Vellappally Nadesan
വെള്ളാപ്പള്ളി നടേശൻfile

വെള്ളാപ്പള്ളി പറയുന്നു: ഈഴവ വോട്ടുകൾ ഇടതുപക്ഷത്ത് തിരിച്ചെത്തും, പക്ഷേ...

''മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കാൻ എന്തൊക്കെ ചെയ്തു? എന്തെങ്കിലും കിട്ടിയോ?''
Published on

ആലപ്പുഴ: ഈഴവ വോട്ടുകൾ ഇടതുപക്ഷത്ത് തിരിച്ചെത്തിക്കാൻ കഴിയുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ, അതിന് സിപിഎമ്മിന്‍റെ ശൈലി മാറ്റേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എൻഡിപി യോഗത്തെ കാവിയും ചുവപ്പും മൂടാൻ അനുവദിക്കില്ലെന്നും, യോഗം ഒരു പാർട്ടിയുടെയും വാലല്ലെന്നും അദ്ദേഹം പറഞ്ഞു. കാവിക്കാരും ചുവപ്പുകാരും മുതൽ ലീഗുകാരൻ വരെ എസ്എൻഡിപിയിലുണ്ട്, എല്ലാവരെയും ഒന്നിച്ചു നിർത്തി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും, താനൊരു രാഷ്‌ട്രീയക്കാരനല്ലെന്നും വെള്ളാപ്പള്ളി.

പ്രശ്നങ്ങൾ നോക്കിയാണ് നിലപാടെടുക്കുന്നത്. അതിൽ ശരിയും തെറ്റും പറയുമെന്നും, അതിന്‍റെ പേരിൽ ആരും തന്നെ കാവി പുതപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റേത് രാഷ്‌ട്രീയ അഭിപ്രായമാണ്. അതിന്‍റെ പേരിൽ തങ്ങളെ തമ്മിൽ അടിപ്പിക്കാൻ നോക്കേണ്ട, തെരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾ കിട്ടിയില്ലെന്ന ഇടതുപക്ഷത്തിന്‍റെ അഭിപ്രായത്തെ സ്വാഗതം ചെയുന്നു. ഈഴവ വോട്ടുകൾ നഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്നു പരിശോധിച്ച് തിരുത്തുകയാണ് സിപിഎം ചെയ്യേണ്ടത്. ഇടതുപക്ഷം ഇത്രയും തോറ്റതിനു കാരണം സാധാരണക്കാരെ മറന്നുപോയതാണ്. മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കാൻ എന്തൊക്കെ ചെയ്തു? എന്തെങ്കിലും കിട്ടിയോ? കാലഘട്ടം മാറുമ്പോൾ ശൈലി മാറണം'', വെള്ളാപ്പള്ളി പറഞ്ഞു.

മണി പവറും, മാൻ പവറും മസിൽ പവറും ഒരു സമുദായത്തിലേക്ക് കേന്ദ്രികരിച്ചത് കണ്ടില്ലെന്നു നടിക്കാനാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പല തവണ ദ്രോഹിച്ചെങ്കിലും ഇപ്പോഴും താൻ ഇടത് അനുഭാവിയാണ്. നവോത്ഥന സമിതിയുടെ അധ്യക്ഷനാക്കിയത് പിണറായി വിജയനാണ്. പിണറായി പറഞ്ഞാൽ രാജിവയ്ക്കും. രണ്ടു മന്ത്രിമാരുണ്ടായിട്ടും കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നും കിട്ടാത്തത് വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.