തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ ഐക്യത്തിന് വിലമതിക്കാനാവാത്ത സംഭാവന നൽകിയ സഖാവാണ് കാനം രാജേന്ദ്രനെന്ന് സഹകരണ - രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മതേതര മൂല്യങ്ങൾ ശക്തമായി മുറുകെ പിടിക്കുവാനും തൊഴിലാളിവർഗ രാഷ്ട്രീയത്തെ അതിൻറെ സത്ത ചോരാതെ മുന്നോട്ടു കൊണ്ടുപോകാനും കാനത്തിനായെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സഖാവ് ട്രേഡ് യൂണിയൻ രംഗത്തും തൻറെ സംഘടനാ പാടവം തെളിയിച്ചു. മികച്ച വാഗ്മിയായ അദ്ദേഹം നിയമസഭാ സാമാജികൻ എന്ന നിലയിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നു.
അനുഭവങ്ങളുടെ കരുത്തും അസാമാന്യമായ നേതൃപാടവവും സഖാവിനെ സിപിഐയുടെ കേരളത്തിലെ അമരക്കാരനാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. 4 പതിറ്റാണ്ടോളം സജീവ രാഷ്ട്രീയത്തിൽ അടുത്ത് പ്രവർത്തിച്ച സുഹൃത്തിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണന്നും അദ്ദേഹം പറഞ്ഞു.