മാസപ്പടി കേസിൽ തെളിവില്ലെന്ന കോടതി നിരീക്ഷണം: ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട മാത്യു കുഴല്‍നാടന്‍റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു
മാസപ്പടി കേസിൽ തെളിവില്ലെന്ന കോടതി നിരീക്ഷണം: ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍
മാത്യു കുഴൽനാടൻFile
Updated on

കൊച്ചി: മാസപ്പടി വിഷയത്തില്‍ ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോടതി വിധി പഠിച്ചതിന് ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട മാത്യു കുഴല്‍നാടന്‍റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. എന്നാല്‍, താന്‍ നല്‍കിയ തെളിവുകള്‍ കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ പര്യാപ്തമാണ് എന്നാണ് ധാരണയെന്ന് അദ്ദേഹം പറഞ്ഞു.

കോടതി വിധി നിയമപരമായ തിരിച്ചടിയാണ്. കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ പോകും. താന്‍ ഉന്നയിച്ച വാദങ്ങള്‍ കോടതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് ഹര്‍ജി തള്ളാന്‍ കാരണം. വിഷയത്തില്‍ അവസാനം വരെ പോരാടും. കേസില്‍ കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി.

സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

തുടര്‍ന്ന് വഴിവിട്ട സഹായം നല്‍കിയെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി മാത്യുകുഴല്‍നാടനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രേഖകളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും കോടതിയില്‍ വാദിച്ചു.

Trending

No stories found.

Latest News

No stories found.