മുഖ്യമന്ത്രിയെ കാണാന്‍ നവകേരള സദസിനെത്തി; 7 മണിക്കൂർ കസ്റ്റഡിയിലാക്കി; ഹൈക്കോടതിയെ സമീപിച്ച് യുവതി

ഭർത്താവ് രാഷ്‌ട്രീയക്കാരനാണെന്ന പേരിലും വസ്ത്രത്തിന്‍റെ നിറത്തിന്‍റെ പേരിലും എങ്ങനെ ഒരാളെ അറസ്റ്റ് ചെയ്യാനാവുമെന്നു ഹർജിയിൽ ചോദിക്കുന്നു.
women detained for wearing black clothes at nava kerala sadas
women detained for wearing black clothes at nava kerala sadas
Updated on

കൊച്ചി: നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ചു നിന്നു എന്ന പേരിൽ 7 മണിക്കൂർ കൊല്ലം കുന്നിക്കോട് പൊലീസ് അന്യായമായി തടവിൽ വച്ചെന്നും, നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടും കൊല്ലം പത്തനാപുരം തലവൂർ സ്വദേശി എൽ. അർച്ചന ഹൈക്കോടതിയിൽ. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഒരാഴ്ചയ്ക്കു ശേഷം പരിഗണിക്കാൻ മാറ്റി.

18നു രണ്ടാലുംമൂട് ജംക്‌ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നവകേരള ബസ് കടന്നുപോകുമ്പോൾ ഭർതൃമാതാവ് ടി. അംബികാദേവിക്കൊപ്പം കാണാനെത്തിയതാണ് അർച്ചന. ഭർത്താവ് ബിജെപി പ്രാദേശിക ഭാരവാഹിയാണ്. പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന ധാരണയിൽ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 11.30ഓടെ കസ്റ്റഡിയിലെടുത്ത ഇവരെ വൈകിട്ട് 6.30ഓടെയാണു വിട്ടയച്ചത്.

താൻ ഒരു രാഷ്‌ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അന്യായമായി കസ്റ്റഡിയിലാക്കി തടഞ്ഞുവച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. പ്രതിഷേധിക്കാനല്ല, മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും പൊലീസ് കേട്ടില്ല. ഭർത്താവ് രാഷ്‌ട്രീയക്കാരനാണെന്ന പേരിലും വസ്ത്രത്തിന്‍റെ നിറത്തിന്‍റെ പേരിലും എങ്ങനെ ഒരാളെ അറസ്റ്റ് ചെയ്യാനാവുമെന്നു ഹർജിയിൽ ചോദിക്കുന്നു. ഇതേവരെ ഒരു കുറ്റക്യത്യത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത തന്നെ തടഞ്ഞു വച്ചതിൽ നഷ്ടപരിഹാരം വേണം.

അമ്മ പ്രതിയാണെന്നു പറഞ്ഞ് മകളെ സ്കൂളിൽ കുട്ടികൾ കളിയാക്കുന്നു. കുട്ടികൾക്ക് ഇപ്പോൾ പേടിയാണ്. കറുപ്പിട്ടതിന് പൊലീസ് അപമാനിച്ചു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള തന്‍റെ മൗലികാവകാശം ലംഘിക്കപ്പെട്ടു. കറുത്ത വസ്ത്രം ധരിച്ചതിന്‍റെ പേരിൽ ഏഴു മണിക്കൂർ കസ്റ്റഡിയിൽ വച്ചു. ഭർത്താവിന്‍റെ അമ്മയെ കസ്റ്റഡിയിലെടുക്കാനും ശ്രമിച്ചു. മാനസികമായി ഏറെ വിഷമിച്ചു. പിഎസ്‌സി കോച്ചിങ് സെന്‍ററിലെ വിദ്യാർഥികളും താൻ തെറ്റ് ചെയ്തു എന്ന തരത്തിൽ പറയുന്നു. നീതിക്കായാണ് ഹൈക്കോടതിയെ സമീപിച്ചത്- അർച്ചന പറഞ്ഞു.

Trending

No stories found.

Latest News

No stories found.