ജോസ് ചീരാംകുഴി, ബിനു പുളിക്കകണ്ടം.
ജോസ് ചീരാംകുഴി, ബിനു പുളിക്കകണ്ടം.

സിപിഎം കൗൺസിലർ എയർപോഡ് മോഷ്ടിച്ചെന്ന് സഹ കൗൺസിലറുടെ പരാതി

സിപിഎം കൗൺസിലർക്കെതിരേ കേരള കോൺഗ്രസ് തെളിവ് സഹിതം പരാതി നൽകി, അംഗത്തെ പുറത്താക്കുന്നതു വരെ സിപിഎമ്മിന്‍റെ പരിഗണനയിൽ.
Published on

പാലാ: പാലാ നഗരസഭയിൽ ഉയർന്ന എയർ പോഡ് വിവാദത്തിൽ സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടത്തിലിനെതിനെതിരേ കേരള കോൺഗ്രസ്-എം കൗൺസിലർ ജോസ് ചീരാംകുഴി പരാതി നൽകി. ബിനു പുളിക്കകണ്ടം തന്‍റെ എയർപോഡ് മോഷ്ടിച്ചെന്ന് കാട്ടിയാണ് ജോസ് ചീരാംകുഴിയുടെ പരാതി. ഇതിന് അനുബന്ധമായി 75 ലേറെ ശാസ്ത്രീയ തെളിവുകളുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പരാതി വ്യക്തിപരമാണെന്നും ഇതിൽ രാഷ്‌ട്രീയം കലർത്തേണ്ടെന്നും ജോസ് ചീരാംകുഴി പറഞ്ഞു. 2023 ഒക്ടോബർ നാലിന് നടന്ന കൗൺസിൽ യോഗത്തിനിടെയാണ് ജോസിന്‍റെ എയർപോഡ് കാണാതായത്. ജോസ് അന്വേഷിച്ചപ്പോൾ ബിനു എയർപോഡ് കണ്ടില്ലെന്നായിരുന്നു മറുപടി നൽകിയത്. എന്നാൽ ബിനുവിന്‍റെ മുരിക്കുംപുഴ പാറപ്പള്ളി റോഡിലെ വീട്ടിൽ എട്ട് ദിവസം എയർപോഡ് ഉണ്ടായിരുന്നതിന്‍റെ ശാസ്ത്രീയ തെളിവ് അടക്കം ആണ് ഇപ്പോൾ പരാതി നൽകിയിട്ടുള്ളതെന്നു പറയുന്നു. ബിനുവിന്‍റെ പേരിലുള്ള 9447111218, 9846111218 എന്നീ ഫോൺ നമ്പറുകളിൽ എയർപോഡ് ഉപയോഗിച്ചതായും പരാതിക്ക് ഒപ്പം ഹാജരാക്കിയ തെളിവുകളിൽ പറയുന്നുണ്ട്.

രാഷ്‌ട്രീയമില്ലെന്ന് ജോസ് പറയുമ്പോഴും, ഈ വിവാദം സിപിഎമ്മിനെ കൂടിയാണ് പ്രതിരോധത്തിലാക്കുന്നത്. കൗൺസിലറെ പുറത്താക്കുന്നതിനെക്കുറിച്ചു വരെ അനൗപചാരിക ചർച്ചകൾ നടന്നു എന്നാണ് സൂചന. പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ്‌-എം നേതാക്കൾക്കെതിരെ നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന ബിനു ഇടതു മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന നിലപാടുകളാണ് ഏറെ നാളുകളായി തുടരുന്നതെന്നു സിപിഎമ്മിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.