കുസാറ്റ് കാംപസിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാനുള്ള നീക്കം വിവാദം

കാംപസിൽ പ്രവേശിക്കാൻ നൂറുകണക്കിന് വാഹനങ്ങളിൽ എത്തുന്നവർ രജിസ്റ്ററിൽ വിശദവിവരങ്ങൾ എഴുതി ഒപ്പിടണമെന്ന തീരുമാനമാണ് വിമർശനവിധേയമാകുന്നത്
CUSAT
CUSATRepresentative image
Updated on

കളമശേരി: 50 വർഷത്തിലേറെയായി ജനങ്ങൾ ഉപയോഗിച്ചു വരുന്ന സഞ്ചാര സ്വാതന്ത്യം തടയാനുള്ള കൊച്ചി സർവകലാശാല അധികൃതരുടെ തീരുമാനം ഉപേക്ഷിക്കണമെന്ന് മുസ്‌ലിം ലീഗ് കളമശേരി ടൗൺ കമ്മിറ്റി പ്രസിഡന്‍റ് പി.എം.എ. ലത്തീഫും ജനറൽ സെക്രട്ടറി പി.എം. ഫൈസലും ആവശ്യപ്പെട്ടു.

കാംപസിൽ പ്രവേശിക്കാൻ നൂറുകണക്കിന് വാഹനങ്ങളിൽ എത്തുന്നവർ രജിസ്റ്ററിൽ വിശദവിവരങ്ങൾ എഴുതി ഒപ്പിടണമെന്ന തീരുമാനമാണ് വിമർശനവിധേയമാകുന്നത്. പയ്യപ്പിള്ളി ജംഗ്‌ഷനിൽ നിന്നും ബാങ്കിനു സമീപമെത്താൻ നിലവിൽ 700 മീറ്റർ ദൂരമാണുള്ളത്. പുതിയ പരിഷ്കാരം നടപ്പിലാക്കുമ്പോൾ ഒന്നേമുക്കാൽ കിലോമീറ്റർ ചുറ്റി കറങ്ങണമെന്ന തീരുമാനം പ്രായോഗികമല്ലെന്നാണ് വാദം.

സർവകലാശാല കാമ്പസിനു വേണ്ടി കുടി ഒഴിപ്പിക്കപ്പെട്ടവർ ഉൾപ്പെടെയുള്ള പ്രാദേശിക വാസികൾ കോളനി ഭാഗത്തു നിന്നും ഒരു തവണ സൗത്ത് പയ്യപ്പിള്ളി ജംഗ്ഷനിൽ വന്നുപോകാൻ മൂന്നര കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരും. കാംപസിലൂടെയുള്ള സ്വകാര്യ, കെഎസ്ആർടിസി ബസ് സർവീസുകൾ തടയാൻ സാധിക്കില്ല. സെന്‍റ് ജോസഫ്സ് സ്കൂൾ, ഗവ. മെഡിക്കൽ കോളേജ്, കിൻഫ്ര തുടങ്ങിയ സ്ഥാപനങ്ങളിലേക്കും എടത്തല ഭാഗത്തേക്കും ഇതുവഴി പോകുന്ന വിദ്യാർഥികൾക്കും വാഹനങ്ങൾക്കും പുതിയ പരിഷ്കാരം ദുഷ്കരമാകും.

തുറസായി കിടന്നിരുന്ന ഡിപ്പാർട്ടുമെന്‍റുകൾ ഒട്ടുമിക്കതും ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുള്ളതാണ്. രാജ്യ രക്ഷാ വകുപ്പിന്‍റെ ഉടമസ്ഥതയിലുളള എൻ എ ഡി റോഡ് കൂടുതൽ സൗകര്യപ്രഥമാക്കുന്നതിനായി നഗരസഭയ്ക്ക് വിട്ടു കിട്ടുന്നതിനുള്ള നീക്കങ്ങൾ നടക്കുമ്പോൾ നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യം തടയാനുള്ള കുസാറ്റിന്‍റെ നീക്കം ദുരൂഹമാണെന്നും ആരോപണം.

Trending

No stories found.

Latest News

No stories found.