Representative illustration for a biogas plant.
Representative illustration for a biogas plant.Image by macrovector on Freepik

കൊച്ചിയിലെ ജൈവമാലിന്യ സംസ്കരണ പ്ലാന്‍റ് 15 മാസത്തിനകം

കൊച്ചി കോർപ്പറേഷന്‍റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നു 10 ഏക്കർ ബിപിസിഎല്ലിനു കൈമാറും
Published on

കൊച്ചി: കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ഭാരത് പെട്രോളിയം കോർപ്പറേഷന്‍റെ (ബിപിസിഎൽ) കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റിന് മന്ത്രിസഭയുടെ അംഗീകാരം. കൊച്ചി കോർപ്പറേഷന്‍റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നു 10 ഏക്കർ ഭൂമി ഇതിനായി ബിപിസിഎല്ലിനു കൈമാറും. അവിടെ പ്രതിദിനം 150 ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്‍റ് സ്ഥാപിക്കും.

പ്ലാന്‍റില്‍ ഉത്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് ബിപിസിഎൽ തന്നെ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിർമാണ ചെലവ്. ഈ തുക പൂർണമായും ബിപിസിഎൽ ആണ് വഹിക്കുക. പ്ലാന്‍റ് നിർമാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. 15 മാസത്തിനകം പദ്ധതി പൂർത്തിയാവും.

പ്ലാന്‍റില്‍ ഉത്പാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് ലഭ്യമാക്കും. മാലിന്യ സംസ്കരണത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവ മാലിന്യം ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് സംസ്കരിക്കും. 7 ലക്ഷത്തിനടുത്ത് ജനസംഖ്യയും 1,61,000ലധികം വീടുകളുമുള്ള കൊച്ചി കോർപ്പറേഷനിലെ ജൈവമാലിന്യ പ്രശ്നത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റ് വലിയൊരു പരിഹാരമാകുമെന്നാണ് കരുതുന്നത്.