കൊച്ചി: മറൈന്‍ ഡ്രൈവില്‍ 17.9 ഏക്കറില്‍ 3,000 കോടി രൂപ ചെലവില്‍ വാണിജ്യ - പാര്‍പ്പിട സമുച്ചയം വരുന്നു. എന്‍ബിസിസി ലിമിറ്റഡിന്‍റെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നിര്‍മാണ പദ്ധതിക്കാണ് കൊച്ചിയില്‍ നിലമൊരുങ്ങുന്നത്. കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡുമായി ചേര്‍ന്നാണ് മറൈൻ ഡ്രൈവിൽ 3000 കോടി രൂപ ചെലവില്‍ വാണിജ്യ - പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നത്.
ഹൗസിങ് ബോര്‍ഡുമായി ഒപ്പിട്ട ധാരണാപത്രത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ നിര്‍മാണ ജോലികള്‍ ജൂണില്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് എന്‍ബിസിസി. മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ എന്‍ബിസിസി ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പലതവണ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയ ഫയല്‍ മാറ്റിവച്ച സര്‍ക്കാര്‍ പദ്ധതി കുറിച്ച് സൂക്ഷ്മ പരിശോധന നടത്തിയിരുന്നു. വാണിജ്യ സമുച്ചയം, റസിഡന്‍ഷ്യല്‍ കോംപ്ലക്സ്, ഇക്കോ ഫ്രണ്ട് പാര്‍ക്കുകള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോശ്രീ റോഡില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ജി ശങ്കരക്കുറുപ്പിന്‍റെ സ്മാരകത്തോടുചേര്‍ന്നുള്ള ഹൗസിങ് ബോര്‍ഡിന്‍റെ സ്ഥലത്ത് രണ്ടു സോണുകളിലായാണ് സമുച്ചയത്തിന്‍റെ നിര്‍മാണം.
രണ്ടു സോണുകളിലുമായി മൂന്ന്, നാല് കിടപ്പുമുറി സൗകര്യത്തോടെ ഏറ്റവും ആധുനിക സുരക്ഷാ സംവിധാനവും പ്രീമിയം നിലവാരവുമുള്ള 2000 അപ്പാര്‍ട്ട്മെന്‍റുകളുമുണ്ടാകും. പദ്ധതി പ്രദേശത്തിനുചുറ്റും ഒരുലക്ഷം ചതുരശ്രയടി ഗ്രീന്‍ബെല്‍റ്റായി നിലനിര്‍ത്തും.