wild elephant roaming at kothamangalam vettilappara
വെറ്റിലപ്പാറയിലെ വീടുകളുടെ ഇട റോഡിൽ കഴിഞ്ഞ ദിവസം കണ്ട ആന പിണ്ഡം

വെറ്റിലപ്പാറ നിവാസികളുടെ ഉറക്കം കെടുത്തി കാട്ടാനകളുടെ വിളയാട്ടം

കൃഷിനാശം മാത്രമല്ല കയ്യാലകളും മതിലുകളും തകര്‍ക്കപ്പെടുന്നതും വലിയ നഷ്ടംവരുത്തിവക്കുന്നുണ്ട്
Published on

കോതമംഗലം: വെറ്റിലപ്പാറയിൽ ജനവാസമേഖലകളിൽ സന്ധ്യ മയങ്ങിയാൽ കാട്ടാനകളുടെ സ്ഥിരം വിഹാര കേന്ദ്രമാകുന്നു. പുറത്തിറങ്ങാനാവാത്ത വിധം ജനങ്ങൾ ഭീതിയിൽ. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ വനമേഖലയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ്. എന്നാല്‍ വനത്തിലെന്നപോലെയാണ് രാത്രിയില്‍ ഇവിടെ ആനകളെത്തുന്നത്. ഒരു ദിവസംപോലും ഇടവേളയില്ല.

കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ കൂട്ടമായാണ് ആനകള്‍ കൃഷിയിടങ്ങളില്‍ വിളയാടുന്നത്. ചിലപ്പോഴെക്കെ ഒറ്റയാനും എത്താറുണ്ട്. എല്ലാത്തരം കാര്‍ഷീക വിളകളും ആനക്കൂട്ടം തീറ്റയാക്കിയോ ചവിട്ടിമെതിച്ചോ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വാഴയും കപ്പയും തെങ്ങും പൈനാപ്പിളും എല്ലാം നശിപ്പിക്കപ്പെടുന്നുണ്ട്.

കൃഷിനാശം മാത്രമല്ല കയ്യാലകളും മതിലുകളും തകര്‍ക്കപ്പെടുന്നതും വലിയ നഷ്ടംവരുത്തിവക്കുന്നുണ്ട്. നൂറുകണക്കിന് ഭാഗങ്ങളിലാണ് കയ്യാലകള്‍ തകര്‍ത്തിട്ടിരിക്കുന്നത്.കോണ്‍ക്രീറ്റ് ചെയ്ത മതിലുകള്‍പോലും തകര്‍ക്കപ്പെട്ടിട്ടുണ്ട്.ഒരു തവണ തകര്‍ന്ന കയ്യാലയോ മതിലോ പുനര്‍നിര്‍മ്മിച്ചാലും വൈകാതെ വീണ്ടും തകര്‍ക്കപ്പെടുന്ന അവസ്ഥയുമുണ്ട്.

വീട്ടുമുറ്റത്തും മെയിന്‍ റോഡിലും ഇടവഴിയിലുമെല്ലാം ആനകളുടെ സാന്നിദ്ധ്യമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.രാത്രിയില്‍ വീടിന് പുറത്തിറങ്ങുന്നവര്‍ ആനയുടെ മുമ്പില്‍പ്പെട്ടെന്നുവരാം.അധികാരികളോട് പരാതിപറഞ്ഞ് മടുക്കുന്നതല്ലാതെ പരിഹാര നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് പലതവണ ആനശല്യത്തിനിരയായിട്ടുള്ള നാട്ടുകാർ പറഞ്ഞു.