മുംബൈ: മഹാരാഷ്ട്രയിൽ 2019ൽ ബിജെപിയും എൻസിപിയും ചേർന്നു രൂപീകരിച്ച "ത്രിദിന സർക്കാരി'ന് ശരദ് പവാറിന്റെ ആശീർവാദമുണ്ടായിരുന്നെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. തുടക്കത്തിൽ തങ്ങൾക്കൊപ്പം നിന്ന പവാർ പിന്മാറിയതിനാലാണു സർക്കാർ വീണതെന്നും അദ്ദേഹം. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ഫഡ്നാവിസിന്റെ വെളിപ്പെടുത്തൽ.
2019 നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ശിവസേന മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി സമ്മർദം ശക്തമാക്കിയപ്പോഴാണ് എൻസിപിയെ ഒപ്പം നിർത്തി ബിജെപി സർക്കാർ രൂപീകരിച്ചത്. ബിജെപി നേതാവ് ഫഡ്നാവിസ് മുഖ്യമന്ത്രിയും എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി 2019 നവംബർ 23ന് പുലർച്ചെ സത്യപ്രതിജ്ഞ ചെയ്തത് അമ്പരപ്പിനും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ശരദ് പവാർ ഈ സഖ്യത്തെ പരസ്യമായി തള്ളിപ്പറഞ്ഞതോടെ മൂന്നു ദിവസത്തിനുശേഷം ഇരുവരും രാജിവച്ചു. എന്നാൽ, അന്നത്തെ നീക്കം പവാറുമായി നടത്തിയ ചർച്ചകൾക്കുശേഷമായിരുന്നെന്നാണ് ഫഡ്നാവിസ് വെളിപ്പെടുത്തിയത്. പവാർ അംഗീകരിച്ചശേഷം മാത്രമാണ് അജിത് പവാർ ഞങ്ങൾക്കൊപ്പം വന്നത്. ഞാൻ നേരിട്ട് ശരദ് പവാറുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ശരദ് പവാർ ഇതിനുശേഷം പിൻവലിഞ്ഞു. അജിത്തിന് പിന്നൊന്നും ചെയ്യാനാവുമായിരുന്നില്ല- ഫഡ്നാവിസ് പറഞ്ഞു.
മന്ത്രിമാരുടെ വകുപ്പുകളും ഓരോ ജില്ലയുടെയും ചുമതല സംബന്ധിച്ച വിവരങ്ങളും പട്ടികയാക്കി പവാർ നൽകിയിരുന്നെന്ന് മഹാരാഷ്ട്ര മന്ത്രി സുധീർ മുംഗന്തിവാർ പറഞ്ഞു. അവസാന നിമിഷമാണു പവാർ പിന്മാറിയതെന്നും അദ്ദേഹം. പവാറിന്റെ വിശ്വാസ്യത എല്ലാവർക്കുമറിയാമല്ലോ. അദ്ദേഹം ഒന്നിലേക്കു നോക്കുമ്പോൾ മറ്റൊന്നു ലക്ഷ്യമിടും. 1978ൽ അന്നത്തെ മുഖ്യമന്ത്രി വസന്ത് ദാദാ പാട്ടീലിലെ താഴെയിട്ട് സ്വയം മുഖ്യമന്ത്രിയായി. പിന്നീടു കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും 1999ൽ എൻസിപി രൂപീകരിച്ചു- മുംഗന്തിവാർ പറഞ്ഞു.
അതേസമയം, ഫഡ്നാവിസിനെ തുറന്നുകാട്ടാനുള്ള തന്റെ ഗൂഗ്ലിയായിരുന്നു അതെന്ന് പവാർ അവകാശപ്പെട്ടു. അധികാരത്തിനുവേണ്ടി ഫഡ്നാവിസ് എന്തും ചെയ്യും. 2019ൽ ഫഡ്നാവിസ് എന്നെ കണ്ടിരുന്നു. പല കാര്യങ്ങളും ചർച്ച ചെയ്തു. എന്നാൽ, സർക്കാർ രൂപീകരണത്തിന് ഞാൻ സമ്മതിച്ചിരുന്നെങ്കിൽ എന്തിനാണ് പുലർച്ചെ ധൃതിപ്പെട്ട് സത്യപ്രതിജ്ഞ നടത്തിയതെന്നും അദ്ദേഹം.