മരണപ്പെട്ട പാർത്ഥ് കാശിനാഥ് ഭോഗ്‌തെ , ഭാര്യ ശ്രീലക്ഷ്മി പാർത്ഥ് ഭോഗ്‌തെ.
മരണപ്പെട്ട പാർത്ഥ് കാശിനാഥ് ഭോഗ്‌തെ , ഭാര്യ ശ്രീലക്ഷ്മി പാർത്ഥ് ഭോഗ്‌തെ.

രത്നഗിരി സ്വദേശികളായ ദമ്പതികളെ മാതേരൻ താഴ്‌വരയിൽ മരിച്ച നിലയിൽ കണ്ടെത്തി

രാജാപൂർ സ്വദേശികളായ പാർത്ഥ് കാശിനാഥ് ഭോഗ്‌തെ (46), ഭാര്യ ശ്രീലക്ഷ്മി പാർത്ഥ് ഭോഗ്‌തെ (46) എന്നിവരാണ് മരണപ്പെട്ടത്
Published on

നവി മുംബൈ: മാതേരൻ സന്ദർശിക്കാൻ പോയ രത്നഗിരി രാജാപൂർ സ്വദേശികളായ ദമ്പതികളെ മാതേരനിലെ താഴ്‌വരയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജാപൂർ സ്വദേശികളായ പാർത്ഥ് കാശിനാഥ് ഭോഗ്‌തെ (46), ഭാര്യ ശ്രീലക്ഷ്മി പാർത്ഥ് ഭോഗ്‌തെ (46) എന്നിവരാണ് മരണപ്പെട്ടത്. ജൂലൈ 11നാണ് ഇരുവരും മാതേരനിലേക്ക് പോയത്. വൈകുന്നേരം, കാഴ്ച കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ദമ്പതികൾ ഹോട്ടലിൽ നിന്ന് ഇറങ്ങി. അടുത്ത ദിവസവും, ദമ്പതികൾ തിരിച്ചെത്തിയില്ലെന്ന് മനസിലായതോടെ ഹോട്ടൽ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ലോക്കൽ പോലീസ് ദമ്പതികളുടെ ചിത്രങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. ദമ്പതികളെ ആരെങ്കിലും കണ്ടെത്തിയാൽ അറിയിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദമ്പതികൾ അവസാനമായി എക്കോ പോയിന്‍റിലേക്ക് പോകുന്നതായി കണ്ടെത്താനായി. മാതേരനിലെ സഹ്യാദ്രി റെസ്‌ക്യൂ ടീമും താഴ്വരയിൽ തെരച്ചിൽ നടത്തിയിരുന്നു. ജൂലൈ 14 ന്, പാർത്ഥിന്‍റെ ഇളയ സഹോദരൻ രുദ്രാക്ഷ് കാശിനാഥ് ഭോഗ്‌തെ (43) മാതേരനിലെത്തി മാതേരൻ പോലീസിൽ പരാതി രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ചയോടെ ലൂയിസ പോയിന്‍റിലെ താഴ്‌വരയിൽ നിന്ന് ദമ്പതികളുടെ മൃതദേഹം രക്ഷാസംഘം കണ്ടെത്തി. “ദമ്പതികൾ ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചിട്ടുണ്ടായിരുന്നെന്നും അതിൽ വൻ നഷ്ടമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയതായി റായ്ഗഡ് അഡീഷണൽ പോലീസ് സൂപ്രണ്ട് അതുൽ സെൻഡേ പറഞ്ഞു.

അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മറ്റ് കണ്ടെത്തലുകളും ലഭിക്കുന്നതുവരെ ഇത് ആത്മഹത്യയായി കണക്കാക്കുന്നില്ലെന്ന് റായ്ഗഡ് പോലീസ് സൂപ്രണ്ട് സോമനാഥ് ഗാർഗെ പറഞ്ഞു. അന്വേഷണം തുടരുകയാണ്.