ന്യൂഡൽഹി: രാജ്യത്തെ പൊതുഗതാഗത രംഗം വൈദ്യുത വാഹനങ്ങളിലേക്കു മാറ്റാനുള്ള സുപ്രധാന ചുവടുവയ്പ്പായി പിഎം ഇ ബസ് സേവാ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. 169 നഗരങ്ങളിലായി 10,000 ഇ-ബസുകൾ വിന്യസിക്കുന്നതാണു പദ്ധതി. പൊതുഗതാഗത രംഗത്ത് വൈദ്യുതീകരണ മുന്നേറ്റം സാധ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കുർ അറിയിച്ചു.
57,613 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 20,000 കോടി കേന്ദ്ര സർക്കാരും ബാക്കി സംസ്ഥാന സർക്കാരുകളും പങ്കിടും. 45,000 മുതൽ 55,000 വരെ നേരിട്ടുള്ള തൊഴിലവസരങ്ങൾ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്നു കരുതുന്നു. മൂന്ന് ലക്ഷവും അതിൽ കൂടുതലും ജനസംഖ്യയുള്ള നഗരങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.
"പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) രീതിയിലുള്ള സംഭരണവും പരിപാലനവുമായിരിക്കും പദ്ധതിക്കുണ്ടാവുക. മത്സരാധിഷ്ഠിത ബിഡ്ഡിങ് ഉണ്ടാകും, സ്വകാര്യ കമ്പനികൾക്ക് മുന്നോട്ട് വരാം. പദ്ധതി 2037 വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കുമെന്നും മന്ത്രി ഠാക്കുർ.
കരകൗശലത്തൊഴിലാളികൾക്ക് ഈടില്ലാതെ രണ്ടു ലക്ഷം രൂപവരെ അഞ്ചു ശതമാനം പലിശ നിരക്കിലുള്ള വായ്പാ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി.
30 ലക്ഷത്തോളം തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും പദ്ധതി പ്രയോജനം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2028വരെ അഞ്ചു വര്‍ഷത്തേക്ക് 13,000 കോടി രൂപയാണ് പദ്ധതി വിഹിതം നിശ്ചയിച്ചിട്ടുള്ളത്.
മരപ്പണിക്കാര്‍, ബോട്ട് നിര്‍മാതാക്കള്‍, സ്വര്‍ണപ്പണിക്കാര്‍, ശിൽപ്പികൾ, കല്‍പ്പണിക്കാര്‍ തുടങ്ങിവരാണ് പിഎം വിശ്വകര്‍മ പദ്ധതി എന്നു പേരിട്ട പദ്ധതിയിൽ ഉൾപ്പെടുക. വിശ്വകര്‍മ ജയന്തിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 17നാണ് പദ്ധതിക്ക് തുടക്കമാകുക.
14,903 കോടി രൂപ വിനിയോഗിച്ച് ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ വിപുലീകരണത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി. ഇന്ത്യൻ റെയ്ൽവേയുടെ ഏഴു മൾട്ടി ട്രാക്കിങ് പദ്ധതികൾക്കായി 32,500 കോടി രൂപയുടെ ഭരണാനുമതിയും കേന്ദ്ര മന്ത്രി സഭ നൽകി.