നിർബന്ധിത ആർത്തവ അവധി: ഹർജി തള്ളി

വിപരീത ഫലമുണ്ടാക്കുമെന്ന് സുപ്രീം കോടതി
Compulsory Menstrual Leave: Petition Dismissed
നിർബന്ധിത ആർത്തവ അവധി: ഹർജി തള്ളി Symbolic Image
Updated on

ന്യൂഡൽഹി: ജോലി സ്ഥലത്ത് സ്ത്രീകൾക്ക് ആർത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി നൽകാനുള്ള താത്പര്യം തൊഴിലുടമകളിൽ ഇല്ലാതാക്കും. ഇതു വിപരീത ഫലം ചെയ്യും. കോടതി തീരുമാനിക്കേണ്ട വിഷയമല്ല ഇത്- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.

എങ്ങനെയാണ് ഇത്തരം അവധികൾ സ്ത്രീകളെ കൂടുതൽ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുന്നത്? അവധികൾ നിർബന്ധമാക്കുന്നത് അവരെ തൊഴിൽ മേഖലയിൽനിന്ന് അകറ്റും. സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സ്ത്രീകൾക്കു ദോഷം ചെയ്യുന്നതാകും. ഇതൊക്കെ സർക്കാരിന്‍റെ നയപരമായ തീരുമാനമാണ്, കോടതികൾക്കു പരിശോധിക്കാനുള്ളതല്ല– ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ആർത്തവ അവധി നൽകുന്നതു സംബന്ധിച്ച നയം രൂപീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നിർദേശിക്കണമെന്നാണു ഹർജിയിലെ ആവശ്യം.

ഇതിനായി ഹര്‍ജിക്കാരനു വേണമെങ്കിൽ വനിതാ- ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാമെന്നു സുപ്രീം കോടതി പറഞ്ഞു. ആര്‍ത്തവ അവധി തൊഴില്‍ മേഖലയില്‍ കൂടുതല്‍ പങ്കാളിത്തത്തിന് സ്ത്രീകളെ പ്രചോദിപ്പിക്കും. അതേസമയം ഇത്തരം അവധികള്‍ തൊഴിലുടമയ്ക്ക് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ താത്പര്യം ഇല്ലാതെയാക്കും. ഇത് വിപരീതഫലം ഉണ്ടാക്കും. സ്ത്രീകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് ദോഷകരമായി മാറിയേക്കാം. അത് കോടതി ആഗ്രഹിക്കുന്നില്ല- ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഭിഭാഷകനായ ശൈലേന്ദ്ര ത്രിപാഠിയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളായ ബിഹാറും കേരളവും മാത്രമാണ് നിലവില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Trending

No stories found.

Latest News

No stories found.