പരിശീലനം മതി; വിവാദ ഐഎഎസ് ഉദ്യോഗസ്ഥയെ തിരിച്ചുവിളിച്ചു

ചുമതലയേൽക്കുന്നതിന് മുമ്പ് പ്രത്യേക വീടും കാറും വേണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചിരുന്നു.
Controversial IAS Pooja Khedkar recalled to Mussoorie academy
പൂജ ഖേദ്കർfile
Updated on

മുംബൈ: വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറെ മഹാരാഷ്‌ട്ര സർക്കാരിന്‍റെ ജില്ലാ പരിശീലന പരിപാടിയിൽ നിന്ന് ഒഴിവാക്കി. പൂജയുടെ പരിശീലനം നിർത്തിവയ്ക്കാനും തിരിച്ചുവിളിക്കാനും മസൂറിയിലെ ഐഎഎസ് അക്കാഡമി തീരുമാനിച്ചതിനെത്തുടർന്നാണിതെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി നിതിൻ ഗാദ്രെ. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും വ്യാജ വാർത്തകളുടെ ഇരയാണു താനെന്നും പൂജ പറഞ്ഞു.

2023 ബാച്ച് ഉദ്യോഗസ്ഥയായ പൂജയുടെ ഒബിസി, ഭിന്നശേഷി സർട്ടിഫിക്കെറ്റുകൾ ഉൾപ്പെടെ സംശയത്തിലാണ്. വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് പൂജയുടെ അച്ഛൻ. തുടക്കത്തിൽ പൂനെ അസിസ്റ്റന്‍റ് കലക്റ്ററായി നിയമിച്ച പൂജയെ വിവാദമുയർന്നതോടെ വാഷിമിലേക്കു മാറ്റിയിരുന്നു. അധികാര ദുർവിനിയോഗത്തിന് സ്ഥലംമാറ്റപ്പെട്ട ഇവർ കുറ്റക്കാരിയെന്നു കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ഓഡി കാറിൽ ചുവപ്പ്, നീല നിറങ്ങളിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും മഹാരാഷ്‌ട്ര സർക്കാർ എന്നെഴുതിയ സ്റ്റിക്കർ ഒട്ടിക്കുകയും ചെയ്തതോടെയാണു പൂജ വിവാദത്തിലായത്.

ചുമതലയേൽക്കുന്നതിന് മുമ്പ് പ്രത്യേക വീടും കാറും വേണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചിരുന്നു. സർട്ടിഫിക്കറ്റിൽ തിരിമറി നടത്തിയാണ് ഐഎഎസ് നേടിയത് എന്നതടക്കം ഗുരുതരമായ ആരോപണങ്ങൾ നേരിടുകയാണ് ഇവർ. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ പൂജയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. ക്രിമിനൽ നടപടികളും ഇവർ നേരിടേണ്ടി വരും.

Trending

No stories found.

Latest News

No stories found.