ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുൾപ്പെടെ പ്രമുഖ നേതാക്കൾ പിന്മാറിയതോടെ വിശാല പ്രതിപക്ഷ മുന്നണി "ഇന്ത്യ' ഇന്നു നടത്താനിരുന്ന ഏകോപനസമിതി യോഗം മാറ്റി. ഈ മാസം മൂന്നാംവാരം യോഗം ചേരാനാണ് ഇപ്പോഴത്തെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇന്നു പ്രതിപക്ഷ യോഗം ചേരുമെന്നു പ്രഖ്യാപിച്ചത്.
തൊട്ടുപിന്നാലെ മമത യോഗത്തിനില്ലെന്നു പ്രഖ്യാപിച്ചു. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവരും പിന്മാറിയതോടെ യോഗം മാറ്റാൻ കോൺഗ്രസ് നിർബന്ധിതമായി. സഖ്യത്തിന്റെ ഏകോപന സമിതി യോഗം ഈ മാസം മൂന്നാംവാരം നടക്കുമെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഗുർദീപ് സപ്പൽ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
നിതീഷിന്റെ പിന്മാറ്റത്തിനു കാരണം ആരോഗ്യപ്രശ്നങ്ങളാണെന്നും തമിഴ്നാട്ടിലെ ചുഴലിക്കൊടുങ്കാറ്റ് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ സ്റ്റാലിന് അസൗകര്യമുണ്ടാക്കിയെന്നും കോൺഗ്രസ് വൃത്തങ്ങൾ. എന്നാൽ, പ്രതിപക്ഷ പാർട്ടികളിലെ പാർലമെന്ററി നേതാക്കളുടെ യോഗം ഇന്ന് കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ നടക്കുമെന്നാണു റിപ്പോർട്ട്. മുതിർന്ന നേതാക്കൾ പങ്കെടുക്കില്ലെങ്കിലും വൈകിട്ട് ആറിന് യോഗം ചേരുമെന്നു ശിവസേനാ നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പു പരാജയവും മധ്യപ്രദേശിൽ എസ്പിയും കോൺഗ്രസുമായുണ്ടായ അസ്വാരസ്യങ്ങളും സഖ്യത്തെ ബാധിച്ചിട്ടുണ്ട്. കോൺഗ്രസ് ഒറ്റയ്ക്ക് മുന്നോട്ടുപോയതാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിനു കാരണമെന്ന് സഖ്യകക്ഷികളിൽ നിന്ന് വിമർശനമുയർന്നിട്ടുണ്ട്.