മറിഞ്ഞ ബോഗിയിൽ നിന്ന് ദുർഗന്ധം; മൃതദേഹങ്ങളല്ല, ചീമുട്ടകളാണ് കാരണമെന്ന് റെയിൽവേ

മറിഞ്ഞ ബോഗിയിൽ നിന്ന് ദുർഗന്ധം; മൃതദേഹങ്ങളല്ല, ചീമുട്ടകളാണ് കാരണമെന്ന് റെയിൽവേ

യശ്വന്ത്പുർ- ഹൗറ എക്സ്പ്രസിന്‍റെ പാഴ്സൽ വാനിൽ മൂന്ന് ടൺ മുട്ടകളാണ് ഉണ്ടായിരുന്നത്.
Published on

ഭുവനേശ്വർ: ഒഡീശയിൽ മറിഞ്ഞ യശ്വന്ത്പുർ- ഹൗറാ എക്സ്പ്രസിന്‍റെ ബോഗിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനു കാരണം ചീമുട്ടകളെന്ന് റെയിൽവേ അധികൃതർ. ബോഗിയിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് ഇനിയും മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടോ എന്ന സംശയം ശക്തമായിരുന്നു. അതിനു പിന്നാലെയാണ് റെയിൽവേ പരിശോധന നടത്തിയത്.

ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നീക്കം ചെയ്യാത്ത ബോഗിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികളാണ് പരാതിപ്പെട്ടത്. കോച്ചിനുള്ളിൽ ഇനിയും കണ്ടെത്താത്ത മൃതദേഹങ്ങൾ അഴുകിയാണോ ദുർഗന്ധമെന്നും സംശയമുന്നയിച്ചു.

അപകടം നടന്ന സമയത്ത് യശ്വന്ത്പുർ- ഹൗറ എക്സ്പ്രസിന്‍റെ പാഴ്സൽ വാനിൽ മൂന്ന് ടൺ മുട്ടകളാണ് ഉണ്ടായിരുന്നത്. ഇവയെല്ലാം ചീഞ്ഞതാണ് കടുത്ത ദുർഗന്ധത്തിന് കാരണമായതെന്നും മുട്ടകളെല്ലാം മൂന്ന് ട്രാക്റ്ററുകളിലായി പ്രദേശത്തു നിന്നു മാറ്റിയെന്നും ദക്ഷിണ- പൂർവ റെയിൽവേ സിപി‍ആർഒ ആദിത്യ കുമാർ ചൗധരി വ്യക്തമാക്കി.