ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തിൽ നിരവധി വീടുകളിൽ വെളളം കയറിയതോടെ ജനജീവിതം ദുസഹമായി തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ തുടങ്ങിയ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്. ഒക്‌ടോബർ 17 ഓടെ ന്യൂനമർദം ശക്തി പ്രാപിക്കുകയും ആന്ധ്ര തീരത്തേക്ക് എത്തുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളെജുകൾക്കും മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫീസുകളിൽ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 ടീമുകളെ ചെന്നൈയിൽ മാത്രം നിയോഗിച്ചിട്ടുണ്ട്. ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു