ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടരുകയാണ്. 233 സീറ്റുകളിൽ ലീഡ് ചെയ്ത് ഇന്ത്യ സഖ്യം അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ച വച്ചത്. 293 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എല്ലാ എക്സിറ്റ് പോളുകളുകളേയും അപ്രസക്തമാക്കുന്ന തരത്തിലുള്ള ഫലങ്ങളായിരുന്നു ഇന്ന് പുറത്തുവന്നത്. ഏകദേശം 350 മുതൽ 370 സീറ്റുകൾ വരെ എന്‍ഡിഎ സ്വന്തമാക്കുമെന്നും 107 മുതൽ 140 സീറ്റുകൾ വരെ മാത്രം ഇത്യ സഖ്യത്തിന് ലഭ്യമാകൂ എന്നുമായിരുന്നു ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്.
ആദ്യ ഫലസൂചനകൾ പുറത്തു വന്നപ്പോൾ വാരണാസിൽ അജയ് റായ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്നിലാക്കിയെങ്കിലും പിന്നീട് അത് മാറിമറിഞ്ഞു. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളും മോദിയുടെ ധ്യാനവും രാമക്ഷേത്രവുമെല്ലാം ബി ജെ പി പ്രചരണായുധമാക്കിയെങ്കിലും അതിനെ തള്ളിക്കളയുന്ന നിലപാടാണ് പല സംസ്ഥാനങ്ങളിലും വോട്ടര്‍മാര്‍ സ്വീകരിച്ചത്. അബ് കി ബാർ ചാർ സൗ പാർ ( ഇത്തവണ 400ലും അധികം ) എന്ന മുദ്രാവാക്യത്തോടെയായിരുന്നു എന്‍ഡിഎ ഇത്തവണ പ്രചരണത്തിനിറങ്ങിയത്. വികസിത ഭാരതം, മോദി ഗ്യാരണ്ടി എന്നിവയെല്ലാം ആയുധമാക്കി പ്രചരണം തുടങ്ങിയ മോദി ആദ്യഘട്ട പോളിങ്ങിലുണ്ടായ വീഴ്ചയോടെ ഒരു പ്രധാനമന്ത്രിയും സംസാരിക്കാത്തവധത്തിലുള്ള വിദ്വേഷ പരാമർശങ്ങളിലേക്ക് തിരിയുകയായിരുന്നു. നിലവിൽ 543 ലോക്‌സഭാ സീറ്റുകളിൽ 293 സീറ്റുകളിൽ എന്‍ഡിഎ ലീഡുണ്ട്. 233 സീറ്റുകളിൽ മുന്നേറുന്ന ഇന്ത്യ സഖ്യം ഭരണത്തിലേറാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിൽ യുഡിഎഫ് തരംഗം
എക്സിറ്റ് പോൾ സർവെ ഫലങ്ങൾ കാറ്റിൽ പറത്തുന്ന തരത്തിലുള്ള വിധി രാജ്യമെമ്പാടും തെളിയുമ്പോഴും എക്സിറ്റ് പോളുകൾ അച്ചട്ടാക്കുന്ന പ്രകടനമാണ് കേരളത്തിൽ. 2019 ലേതു പോലെ കേരളത്തിൽ ഇത്തവണയും യുഡിഎഫ് തരംഗമായിരിക്കുമെന്ന പ്രവചനം യാഥാർഥ്യമായി. ഇടത് സര്‍ക്കാറിനെതിരെ ശക്തമായ ജനവികാരമാണ് ഇത്തവണയും വോട്ടെടുപ്പിൽ പ്രതിഫലിച്ചത്. എല്‍ഡിഎഫിനു വളരെയധികം പ്രതീക്ഷയുള്ള പല മണ്ഡലങ്ങളും കൈവിട്ടുപോയി. നിലവിൽ 20 സീറ്റില്‍ 17 സീറ്റുകളിൽ യുഡിഎഫ് ലീഡ് നിലനിർത്തുന്നു. ഇതിൽ തന്നെ പല സ്ഥാനാർഥികളും ലക്ഷം വോട്ടുകൾ പിന്നിട്ട് ലീഡ് നില ഉയർത്തുകയാണ്. എന്‍ഡിഎ-1, എൽഡിഎഫ് -2 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. എല്ലാ എക്സിറ്റ് പോളുകളും ബിജെപിക്ക് സീറ്റ് ഉറപ്പാണെന്നു പ്രവചിച്ചിരുന്നു. 3 സീറ്റുകൾ വരെ കിട്ടാമെന്നു വരെ ചില സർവേകൾ പറഞ്ഞു വച്ചിരുന്നു. ചില സർവെകളിൽ എൽഡിഎഫിന് 5 സീറ്റ് വരെ ലഭിച്ചേക്കാമെന്നും പറയുന്നുണ്ട്. എൽഡിഎഫിന്‍റെ ലീഡ് ആലത്തൂരും ആറ്റിങ്ങലിലേക്കും മാത്രമായി ചുരുങ്ങിയപ്പോൾ തൃശൂർ എന്‍ഡിഎയുടെ കൈപ്പിടിയിലൊതുങ്ങി. തൃശൂരിൽ വ്യക്തമായ ആധിപത്യമാണ് സുരേഷ് ഗോപി നേടിയത്. ഇതേസമയം, തലസ്ഥാന മണ്ഡലത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ശശി തരൂരും തമ്മിൽ ശക്തമായ പോരാട്ടം തുടരുകയാണ്. കഴിഞ്ഞ തവണ ഈ ഘട്ടത്തിൽ യുഡിഎഫ് 2000ത്തിൽ പരം വോട്ടുകളുടെ ലീഡ് നേടിയിരുന്നു. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന നിലപാടാണ് ഇതിനു പിന്നിൽ എന്നു വിലയിരുത്താം.