ബംഗളൂരു: കേന്ദ്ര സർക്കാരിന്‍റെ ചിറ്റമ്മ നയത്തിനെതിരേ പ്രതിക്ഷേധവുമായി കർണാടക സർക്കാരും. കേന്ദ്രത്തിനെതിരേ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഭരണപക്ഷം ഫെബ്രുവരി 7 ന് ഡൽഹിയിൽ സമരം നടത്തും. ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചെന്നും അർഹമായ ഫണ്ടുപോലും നൽകുന്നില്ലെന്നും ആരോപണങ്ങളുയരുന്നുണ്ട്.
വരൾച്ച ദുരിതാശ്വാസമായ 4,663 കോടി രൂപ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കണമെന്ന് നാലുമാസമായി ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല. അതുകൊണ്ട് കേന്ദ്രത്തിനെതിരായ സമരം അനിവാര്യമായിരിക്കുകയാണ്. സമരത്തിൽ താനും പങ്കെടുക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കി.
ഫെബ്രുവരി 8 ന് പിണറായി വിജയന്‍റെ നേത്യത്വത്തിൽ കേരള ഗവൺമെന്‍റ് കേന്ദ്ര നയത്തിനെതിരേ ഡൽഹിയിൽ സമരം നടത്താനിരിക്കെയാണ് കർണാടക സർക്കാരും സമരവുമായി രംഗത്തെത്തിയത്.