മുംബൈ: ഗുണ്ടനേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥർക്ക് 1,11,11,111 രൂപ പ്രതിഫലം നൽകുമെന്ന് ക്ഷത്രിയ കർണി സേന ദേശീയ അദ്ധ്യക്ഷൻ രാജ് ഷെഖാവത്ത്. എൻസിപി നേതാവ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തിരുന്നു. ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥർക്ക് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ തുക വിനിയോഗിക്കാമെന്ന് ഷെഖാവത്ത് പറഞ്ഞു. ബിഷ്ണോയിയും സംഘവും ഉയർത്തുന്ന വെല്ലുവിളിയെ തടയാൻ കഴിയാത്തതിൽ കേന്ദ്ര സർക്കാരിനെയും ഗുജറാത്ത് സർക്കാരിനെയും രാജ് രൂക്ഷമായി വിമർശിച്ചു.
മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ലോറൻസ് ബിഷ്‌ണോയി ഗുജറാത്തിലെ സബർമതി ജയിലിലാണ് ഇപ്പോൾ. ഏപ്രിലിൽ ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ മുംബൈയിലെ വസതിക്ക് പുറത്ത് വെടിവയ്പ്പ് നടത്തിയ കേസിലും ഇയാൾ മുമ്പ് പേരെടുത്തിരുന്നുവെങ്കിലും മുംബൈ പൊലീസിന് ഇയാളെ കസ്റ്റഡിയിൽ എടുക്കാനായില്ല.
ക്ഷത്രിയ കർണ്ണി സേന തലവൻ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലയാളിയാണ് ലോറൻസ് ബിഷ്ണോയി എന്നും രാജ് ആരോപിച്ചു. 2023 ഡിസംബർ 5 ന് ജയ്പൂരിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ക്ഷത്രിയ കർണി സേന തലവൻ സുഖ്ദേവ് സിംഗ് ഗോഗമേദി കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്ക് ശേഷം ലോറൻസ് ബിഷ്‌ണോയി സംഘം അദേഹത്തിന്റെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഇതോടെ ബിഷ്ണോയി ഗ‍്യാങ്ങിനോടുള്ള പക വർധിച്ചു.