വാഷിങ്ടൺ: ക്യാനഡയിൽ നടക്കുന്ന കാര്യങ്ങളെ നിസാരവത്കരിക്കരുതെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അക്രമം, ഭീഷണി, ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്കും ഓഫിസുകൾക്കും നേരേയുള്ള അതിക്രമങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഉറക്കെപ്പറയേണ്ടത് ആവശ്യമാണ്. മറ്റേതെങ്കിലും രാജ്യത്തിനെതിരേയാണ് ഇങ്ങനെയൊക്കെ നടക്കുന്നതെങ്കിൽ ലോകം ഇതു സാധാരണമട്ടിൽ കാണുമോ എന്നും അദ്ദേഹം.
ഇതു കുറേക്കാലമായി നടക്കുന്നതാണ്. നയതന്ത്രകാര്യാലയത്തിനു നേരേ പുകബോംബെറിഞ്ഞു. കോൺസുലേറ്റുകൾക്കു മുന്നിൽ അക്രമമുണ്ടായി. അവിടെ പോസ്റ്ററുകൾ പതിച്ചു. എന്നിട്ട് അവരെന്താണ് ചെയ്തത്. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തെ സംബന്ധിച്ച ഭിന്നതകൾ ഇരുരാഷ്‌ട്രങ്ങളും തുറന്ന ചർച്ച നടത്തിയാൽ മാത്രമേ പരിഹരിക്കാനാവൂ. എന്നാൽ, പ്രധാന പ്രശ്നം ക്യാനഡ ഭീകരർക്കും വിഘടനവാദികൾക്കും അക്രമികൾക്കും ഇടം കൊടുക്കുന്നതാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.