'അക്ബർ സിംഹവും സീത സിഹവും ഒരു കൂട്ടിൽ വേണ്ട'; കോടതിയെ സമീപിച്ച് വിഎച്ച്പി

'അക്ബർ സിംഹവും സീത സിഹവും ഒരു കൂട്ടിൽ വേണ്ട'; കോടതിയെ സമീപിച്ച് വിഎച്ച്പി

സീതയെന്നു പേരിട്ട സിംഹത്തെ അക്ബർ എന്ന സിംഹത്തിനൊപ്പംതാമസിപ്പിച്ചിരിക്കുന്നത് ഹിന്ദു മതത്തെ നിന്ദിക്കാനാണെന്നുമാണ് വിഎച്ച് പി ആരോപിക്കുന്നത്.
Published on

കോൽക്കൊത്ത: പശ്ചിമബംഗാളിലെ മൃഗശാലയിൽ അക്ബർ എന്നും സീതയെന്നും പേരിട്ട രണ്ടു സിംഹങ്ങളെ ഒരുമിച്ച് താമസിപ്പിക്കരുതെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത് കോടതിയിൽ. പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലാണ് രണ്ട് സിംഹങ്ങളെയും പാർപ്പിച്ചിരിക്കുന്നത്. ഇതിനെതിരേ സംസ്ഥാന വനംവകുപ്പ്, സഫാരി പാർക്ക് അധികൃതർ എന്നിവരെ എതിർകക്ഷികളാക്കിയാണ് വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിൽ ഹർജി നൽകിയിരിക്കുന്നത്.

ഫെബ്രുവരി 20ന് ഹർജിയിൽ വാദം കേൾക്കും. സിംഹങ്ങൾക്ക് പേരിട്ടത് സംസ്ഥാന സർക്കാരാണെന്നും സീതയെന്നു പേരിട്ട സിംഹത്തെ അക്ബർ എന്ന സിംഹത്തിനൊപ്പംതാമസിപ്പിച്ചിരിക്കുന്നത് ഹിന്ദു മതത്തെ നിന്ദിക്കാനാണെന്നുമാണ് വിഎച്ച് പി ആരോപിക്കുന്നത്. സിംഹങ്ങളുടെ പേര് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇരു സിംഹങ്ങളെയും ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജ്വാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് കൊണ്ടു വന്നതെന്നും ഇവയുടെ പേരിൽ സംസ്ഥാന വനംവകുപ്പ് മാറ്റം വരുത്തിയിട്ടില്ലെന്നു വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.