ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള മൂന്നു ബില്ലുകൾ ലോക്സഭ ശബ്ദ വോട്ടോടെ പാസാക്കി. എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്കരണം തുടരുമ്പോഴാണു ക്രിമിനൽ- നീതിന്യായ രംഗത്ത് സുപ്രധാനമായ ബില്ലുകൾ അവതരിപ്പിച്ചതും പാസാക്കിയതും.
കൊളോണിയൽ പാരമ്പര്യം പേറുന്ന ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവു നിയമം എന്നിവയ്ക്കു പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ 3, ഭാരതീയ സാക്ഷ്യ ബിൽ എന്നീ ബില്ലുകളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. ഓഗസ്റ്റിൽ സഭയിൽ വച്ച ബിൽ പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്കുശേഷം പരിഷ്കരിച്ച് വീണ്ടും അവതരിപ്പിക്കുകയായിരുന്നു.
ആൾക്കൂട്ട ആക്രമണത്തിന് വധശിക്ഷ ഏർപ്പെടുത്താനും രാജ്യദ്രോഹ നിയമം പിൻവലിക്കാനുമുൾപ്പെടെ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണു പുതിയ ബില്ലുകൾ.
ഈ കാലഘട്ടത്തിന് യോജിക്കാത്ത കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കു പകരമാണു പുതിയവയെന്ന് അമിത് ഷാ പറഞ്ഞു. ശിക്ഷ നൽകുക എന്നതിനെക്കാൾ, വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനു പ്രാധാന്യം നൽകുന്നതാണു ബിൽ. സ്വാതന്ത്ര്യ സമരകാലത്ത് നേതാക്കൾക്കെതിരേ ബ്രിട്ടിഷുകാർ പ്രയോഗിച്ച രാജ്യദ്രോഹ നിയമം ഇനിയുണ്ടാവില്ല. പകരം രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളെ തടയാനുള്ള നിയമമാണുണ്ടാകുക. രാജ്യദ്രോഹം മാറി ദേശദ്രോഹമാണു വരുന്നത്.
മനുഷ്യാവകാശത്തിന്റെ പേരിൽ ഭീകരരെ സംരക്ഷിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അദ്ഭുതപ്പെടുത്തുന്നു. അതൊന്നും മോദിയുടെ ഭരണത്തിൽ നടക്കില്ല.
സർക്കാരിനെ സംരക്ഷിക്കുക എന്നതല്ല, രാജ്യത്തെ സംരക്ഷിക്കുക എന്നതാണു പുതിയ നിയമത്തിന്റെ ഉദ്ദേശ്യമെന്നും അമിത് ഷാ.
പ്രതിപക്ഷത്തെ പ്രധാന പാർട്ടികളുടെ അഭാവത്തിൽ ബിൽ പാസാക്കുന്നതിന്റെ പോരായ്മകൾ ബിജെഡിയും അകാലിദളും ഉൾപ്പെടെ കക്ഷികൾ ചൂണ്ടിക്കാട്ടി. ബില്ലിലെ പല വ്യവസ്ഥകളും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു.
അതിവേഗം വിചാരണ, വിധി
അന്വേഷണവും വിചാരണയും വിധിയും അതിവേഗം പൂർത്തിയാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണു പുതിയ നിയമം. പരാതി ലഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. അന്വേഷണം 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. 45 ദിവസത്തിലധികം വിധി പ്രഖ്യാപനം മാറ്റിവയ്ക്കാൻ ജഡ്ജിമാർക്ക് അധികാരമുണ്ടാവില്ല. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകാൻ പ്രതിക്ക് ഏഴു ദിവസം ലഭിക്കും.
മുൻപ് അപ്പീൽ നൽകുന്നതിനൊന്നും സമയപരിധി നിശ്ചയിച്ചിരുന്നില്ലെന്നും ഇപ്പോൾ 30 ദിവസത്തിനുള്ളിൽ കുറ്റം സമ്മതിച്ചാൽ കുറഞ്ഞ ശിക്ഷ പരിഗണിക്കാൻ പോലും വ്യവസ്ഥയുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഭീകരാക്രമണത്തിലൂടെ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയശേഷം രാജ്യം വിട്ടവരെ വെറുതേവിടില്ലെന്നു പറഞ്ഞ അമിത് ഷാ പ്രതിയുടെ അഭാവത്തിലും വിചാരണ നടത്താമെന്ന വകുപ്പും പുതിയ നിയമത്തിലുണ്ടെന്നു വിശദീകരിച്ചു.