ഇംഫാല്‍: മണിപ്പൂരില്‍ കടന്നുകയറിയ അനധികൃത കുടിയേറ്റക്കാരെ ഒന്നൊഴിയാതെ പുറത്താക്കുമെന്നു മുഖ്യമന്ത്രി ഡോ. ബീരേന്‍ സിങ്. അതു സര്‍ക്കാരിന്റെ നയമാണ്. ലഹരിമരുന്നായാലും കറുപ്പ് കൃഷിയായാലും അവരുടെ സാമ്പത്തിക ഉറവിടങ്ങള്‍ നശിപ്പിക്കും. അതിനെതിരെ വരുന്ന ഒരു ഭീഷണിക്കും മുന്നില്‍ മുട്ടുമടക്കില്ല - ഇംഫാലിൽ കാര്‍ഗില്‍ വിജയദിനാചരണ ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
അനധികൃത ലഹരിമരുന്നു സംഘത്തിനെതിരേ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. മണിപ്പുരിലെ ജനങ്ങള്‍ക്കും രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും നേരേയുണ്ടാകുന്ന ഒരു ഭീഷണിയെയും ഭയക്കില്ല. സംഘര്‍ഷം ആളിക്കത്തിച്ചാല്‍ കാര്യങ്ങൾ തങ്ങളുടെ വഴിക്കു കൊണ്ടുവരാമെന്നു കരുതുന്നവരുണ്ട്. അവര്‍ക്കു വഴങ്ങില്ല.
മണിപ്പൂരിലെ പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്ന വിധത്തിൽ അയല്‍ സംസ്ഥാനങ്ങള്‍ പെരുമാറുന്നതു ശരിയല്ല. കുക്കികള്‍ കുടിയേറ്റക്കാരല്ല, മണിപ്പുരിന്റെ സ്വന്തം ജനതയാണ്. എന്നാല്‍ മിസോറാമില്‍ കഴിഞ്ഞ ദിവസം അവിടത്തെ മുഖ്യമന്ത്രി സോറാം തംഗ നേരിട്ടു പങ്കെടുത്ത് കുക്കി ഗോത്രവര്‍ഗത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലി തെറ്റായ സന്ദേശം നൽകുന്നു.
യൂറോപ്യന്‍ പാര്‍ലമെന്റ് മണിപ്പൂരിനെ ഓർത്ത് ആശങ്കപ്പെടണ്ട. അവര്‍ക്ക് അവിടെ വേറെ എന്തെങ്കിലും പരിഹരിക്കാനുണ്ടെങ്കില്‍ അത് ചെയ്യുന്നതാണു നല്ലത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന പ്രസ്താവനകള്‍ ഇവിടെ എന്താണു സംഭവിക്കുന്നതെന്നു പോലും അറിയാത്തവരുടെ വെറും വായാടിത്തമാണ്- യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയത്തെ പരിഹസിച്ചു കൊണ്ട് ബീരേന്‍ സിങ് പറഞ്ഞു.