ചെന്നൈ: യുവാക്കളിൽ ശാസ്ത്ര സാങ്കേതിക അവബോധം വളർത്താനായി ചെസ് താരം ആർ. പ്രജ്ഞാനന്ദയെ കൂട്ടുപിടിച്ച് ഇസ്രൊ. ഇനി മുതൽ പ്രജ്ഞാനന്ദ ഇസ്രൊയ്ക്കൊപ്പം ഉണ്ടായിരിക്കുമെന്ന് ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. പ്രജ്ഞാനന്ദയുടെ വസതിയിൽ നേരിട്ടെത്തി അഭിനന്ദിച്ചതിനു ശേഷം മാധ്യമങ്ങളോടാണ് സോമനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹിരാകാശ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രജ്ഞാനന്ദ ഇനി ഇസ്രൊയ്ക്ക് ഒപ്പം ഉണ്ടായിരിക്കും. യുവാക്കൾക്ക് പ്രചോദനം നൽകി ശാസ്ത്ര, എൻജിനീയറിങ്, സാങ്കേതിക വിഭാഗങ്ങളിൽ ഇന്ത്യയെ ശക്തിയേറിയ രാഷ്ട്രമാക്കി മാറ്റാനായി പ്രജ്ഞാനന്ദ നമുക്കൊപ്പം ഉണ്ടായിരിക്കുമെന്നതിൽ ഞാനേറെ സന്തോഷവാനാണ്.
ചന്ദ്രനിൽ പ്രജ്ഞാൻ (റോവർ) ഉള്ളതും മണ്ണിൽ പ്രജ്ഞാനന്ദയുള്ളതും നമുക്ക് ഒരു പോലെ അഭിമാനദായകമാണ്. ചന്ദ്രനിൽ ഇന്ത്യയ്ക്കു വേണ്ടി നാം ചെയ്തതിനെല്ലാം മണ്ണിൽ പ്രജ്ഞാനന്ദ പൂർണത നൽകുമെന്നും സോമനാഥ് പറഞ്ഞു. ചെസ്സിൽ ആഗോളതലത്തിൽ പതിനഞ്ചാം റാങ്കാണ് പ്രജ്ഞാനന്ദയ്ക്കുള്ളത്.
വരും ദിവസങ്ങളിൽ അദ്ദേഹം ഒന്നാം റാങ്ക് സ്വന്തമാക്കുമെന്നും അതിനുള്ള പ്രാഗത്ഭ്യം പ്രജ്ഞാനന്ദയ്ക്കുണ്ടെന്നും സോമനാഥ് കൂട്ടിച്ചേർത്തു.