റാബ്‌റി ദേവി, മിസ ഭാരതി
റാബ്‌റി ദേവി, മിസ ഭാരതി

ജോലിക്ക് ഭൂമി അഴിമതിക്കേസിൽ റാബ്‌റി ദേവിയും മകളും പ്രതികൾ; ചാർജ് ഷീറ്റുമായി ഇഡി

ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്ത് ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് അഴിമതി നടന്നിരിക്കുന്നത്.
Published on

ന്യൂഡൽഹി: റെയിൽവേയിൽ ജോലി നൽകുന്നതിനു പകരമായി ഭൂമി ആവശ്യപ്പെട്ട കേസിൽ ആദ്യത്തെ ചാർജ് ഷീറ്റുമായി ഇഡി. ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി മകളും എംപിയുമായ മിസ ഭാരതി എന്നിവർ കേസിൽ പ്രതികളാണ്. ഇവർക്കു പുറമേ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തരും ബന്ധുക്കളും പ്രതികളുടെ കൂട്ടത്തിൽ ഉണ്ട്. കള്ളപ്പണ നിരോധന നിയമം പ്രകാരമുള്ള കേസുകൾക്കു വേണ്ടിയുള്ള പ്രത്യേക കോടതിയിലാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. കേസ് ജനുവരി 16ന് പരിഗണിക്കും. ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തനായ അമിത് കത്യാലും പ്രതികളുടെ പട്ടികയിൽ ഉണ്ട്. കേസിൽ കത്യാലിനെ ഇഡി കഴിഞ്ഞ വർഷം നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ലാലു പ്രസാദ് യാദവിനും മകൻ തേജസ്വി യാദവിനും സമൻസ് നൽകിയിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല.

ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്ത് ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് അഴിമതി നടന്നിരിക്കുന്നത്. 2004 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ നിരവധി പേരെ റെയിൽവേയുടെ വിവിധ സോണുകളിലായി ഗ്രൂപ് ഡി പദവിയിലേക്ക് നിയമിച്ചിരുന്നു.

ഇവരെല്ലാം തങ്ങളുടെ പേരിലുള്ള ഭൂമി ലാലു പ്രസാദ് യാദവിന്‍റെ കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്‍റെ എ കെ ഇൻഫോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ പേരിലും എഴുതി നൽകിയിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ സിബിഐ മുൻപേ ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നു.