ന്യൂഡൽഹി: ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരേയുള്ള കനേഡിയൻ സർക്കാരിന്‍റെ നിലപാടിന് ഇന്ത്യയുടെ രൂക്ഷമായ മറുപടി. ഇന്ത്യൻ ഹൈകമ്മിഷണർ സഞ്ജയ് കുമാർ വർമ അടക്കമുള്ള നയതന്ത്രജ്ഞർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന ആരോപണം ജസ്റ്റിൻ ട്രൂഡോ സർക്കാരിന്‍റെ രാഷ്ട്രീയ അജണ്ട ആണെന്ന് വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആരോപിച്ചു. ട്രൂഡോയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ആണിത്. ഇന്ത്യ ഈ ആരോപണത്തെ ശക്തമായി തള്ളിപ്പറയുന്നുവെന്നും പ്രസ്താവനയിലുണ്ട്. രൂക്ഷമായ ഭാഷയിലാണ് വിദേശ കാര്യമന്ത്രാലയം പ്രസ്താവന പുറത്തു വിട്ടിരിക്കുന്നത്.
കനേഡിയൻ പൗരൻ ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലയിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് ഇന്ത്യയും ക്യാനഡയുമായുള്ള ബന്ധം ഉലഞ്ഞിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ആരോപണത്തിന് അടിസ്ഥാനമായ തെളിവുകൾ ക്യാനഡ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. വീണ്ടും ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇന്ത്യയെ ഉപയോഗിക്കുന്നുവെന്ന സംശയം ജനിപ്പിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.
വിഘടനവാദികളെയും തീവ്ര ചിന്താഗതിയുള്ളവരെയും അവരോട് അടുപ്പമുള്ളവരെയും ചേർത്തുന്നവരാണ് ക്യാനഡ സർക്കാർ.