സിക്കിം മിന്നൽ പ്രളയം: 5 മൃതദേഹങ്ങൾ കണ്ടെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പ്രളയത്തിൽ കാണാതായ 23 സൈനികർക്കായുള്ള തിരച്ചിലും തുടരുകയാണ്.
സിക്കിം മിന്നൽ പ്രളയം: 5 മൃതദേഹങ്ങൾ കണ്ടെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
Updated on

ഗാങ്ടോക്: സിക്കിമിൽ മേഘ വിസ്ഫോടനത്തിനു പുറകേയുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 5 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സിക്കിം ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവർ ആരൊക്കെയെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ബംഗാള്‍, സിക്കിം സര്‍ക്കാര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചിലുകള്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ കാണാതായ 23 സൈനികർക്കായുള്ള തിരച്ചിലും തുടരുകയാണ്. പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ 4 ജില്ലകളില്‍ ഒക്ടോബര്‍ 8 വരെ അടച്ചിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വടക്കൻ സിക്കിമിലെ ലൊനക് തടാകത്തിനു മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. തടാകം കര കവിഞ്ഞൊഴുകി ടീസ്റ്റ നദി തീരത്തുണ്ടായ ആര്‍മി ക്യാമ്പുകള്‍ വെള്ളത്തിലായതോടെയാണ് സൈനികരെ കാണാതായത്. 41 സൈനിക വാഹനങ്ങളും പ്രളയത്തിൽ ഒലിച്ചു പോയതായി റിപ്പോർട്ടുണ്ട്. ടീസ്റ്റയ്ക്കു മുകളിലുണ്ടായിരുന്ന സിംഗ്താം പാലം തകര്‍ന്നുവീണു.

സമീപത്തെ ചുങ്താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിട്ടതും പ്രളയത്തിന് കാരണമായി. ബുധനാഴ്ച പുലർച്ചയോടെയാണ് നദിയിൽ വെള്ളമുയരാൻ തുടങ്ങിയത്. 20 അടി ഉയരത്തിലാണ് വെള്ളമൊഴുകുന്നത്. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും പ്രളയത്തിൽ ഒലിച്ചു പോയതായി റിപ്പോർട്ടുകളുണ്ട്. പശ്ചിമബംഗാളിനെയും സിക്കിമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാത 10ന്‍റെ പല ഭാഗങ്ങളും ഒലിച്ചു പോയി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.