മുംബൈ: കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയ്ക്ക് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് ഉത്തർ ഭാരതീയ വികാസ് സേന. അഹമദാബാദിലെ സബർമതി ജയിലിൽ കഴിയുന്ന ബിഷ്ണോയ്ക്ക് പാർട്ടി ദേശീയ അധ‍്യക്ഷൻ സുനിൽ ശുക്ല കത്തയച്ചു. ബിഷ്ണോയിയെ ഭഗത് സിംങിനോട് ഉപമിച്ചാണ് ശുക്ല കത്തയച്ചത്. ബിഷ്‌ണോയിയുടെ രാഷ്ട്രീയ പ്രവേശനം മാറ്റം സൃഷ്ടിക്കുമെന്നും തെരഞ്ഞെടുപ്പിൽ ബിഷ്‌ണോയിയുടെ വിജയം ഉറപ്പാക്കാൻ പാർട്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും ശുക്ല ഉറപ്പുനൽകി.
ലോറൻസ് ബിഷ്‌ണോയി അംഗീകരിച്ചാൽ 50 സ്ഥാനാർത്ഥികളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും അദേഹം സൂചിപ്പിച്ചു. 'ഞങ്ങൾ നിങ്ങളിൽ ഷഹീദ് ഭഗത് സിങ്ങിനെ കാണുന്നു. ഞങ്ങൾ ഇന്ത്യയിലെ ഉത്തരേന്ത്യക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയാണ്. ഞങ്ങളുടെ പൂർവ്വികർ ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ബിഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായതിനാൽ മഹാരാഷ്ട്രയിൽ ജനിച്ചു വളർന്ന ഒബിസി, എസ്സി, എസ്ടി വിഭാഗക്കാരായ ഞങ്ങൾക്ക് സംവരണം നിഷേധിക്കപ്പെടുന്നു. നിങ്ങൾ പഞ്ചാബിൽ ജനിച്ച ഒരു ഉത്തരേന്ത്യക്കാരനാണെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്' സുനിൽ ഷുക്ല ബിഷ്ണോയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.