മംഗളൂരു: ഉഡുപ്പിയിലെ പാരാമെഡിക്കൽ കോളെജിൽ സഹപാഠിയായ വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചതിനു 3 വിദ്യാർഥിനികൾക്കും കോളെജ് അധികൃതർക്കുമെതിരേ കേസെടുത്തു. നേത്ര ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അലൈഡ് ഹെൽത്ത് സയൻസസിലെ വിദ്യാർഥിനികളായ ഷബ്നാസ്, ആൽഫിയ, അലീമ എന്നിവർക്കും കോളെജ് മാനെജ്മെന്റിനുമെതിരേയാണു കേസ് എന്നു മൽപെ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സഹപാഠികളായ 3 പെൺകുട്ടികൾ തന്റെ കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി ഫോണിൽ ചിത്രീകരിച്ചെന്ന് കഴിഞ്ഞ 18നാണ് വിദ്യാർഥിനി കോളെജ് അധികൃതർക്ക് പരാതി നൽകിയത്. പ്രാങ്ക് വിഡിയൊ എന്ന പേരിലാണ് ഇതു ചിത്രീകരിച്ചതെന്നും ഡിലീറ്റ് ചെയ്തെന്നും പെണ്‍കുട്ടികള്‍ അറിയിച്ചെന്നായിരുന്നു കോളെജ് അധികൃതരുടെ വിശദീകരണം. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ പൊലീസിന് കൈമാറിയെങ്കിലും തുടർ നടപടികളുണ്ടാകാത്തത് വലിയ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ ബിജെപിയും എബിവിപിയും ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്താനുള്ള നീക്കമാണെന്ന് ആരോപിച്ചു. ഉഡുപ്പിയിലെ ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണയും സംഭവത്തിൽ നടപടി ആവശ്യപ്പെട്ടു രംഗത്തെത്തി. ഇതോടെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ, പ്രതികളെ അറസ്റ്റ് ചെയ്യും വരെ പ്രക്ഷോഭം നടത്തുമെന്നു ബിജെപി പ്രഖ്യാപിച്ചു.
സുഹൃത്തുക്കൾക്കിടയിലുണ്ടായ സംഭവം മാത്രമാണിതെന്നും അതിനപ്പുറം ഗൗരവമില്ലെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ബിജെപി ഇതിൽ രാഷ്ട്രീയം കലർത്തുകയാണെന്നും മന്ത്രി. അതേസമയം, സംഭവത്തിൽ ദേശീയ വനിതാ കമ്മിഷനും ഇടപെട്ടു. ഉഡുപ്പി സന്ദർശിക്കുമെന്നും ഇരയുടെ മൊഴിയെടുക്കുമെന്നും ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ അറിയിച്ചു.