ന്യൂഡൽഹി: വിഘടനവാദ സംഘടനയായ ഉൾഫയുമായി സമാധാന കരാർ ഒപ്പിട്ട് കേന്ദ്ര, അസം സർക്കാരുകൾ. അനധികൃത കുടിയേറ്റം, തദ്ദേശീയ സമൂഹങ്ങൾക്കുള്ള ഭൂമി അവകാശം, അസമിന്‍റെ വികസനം തുടങ്ങിയ വിഷയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് നിലവിൽ കരാറിൽ ഇരുവിഭാഗവും ഒപ്പുവെച്ചിരിക്കുന്നത്.
അരബിന്ദ രാജ്കോവ ഉൾപ്പെടെ 16 ഉൾഫ പ്രതിനിധികൾ കരാർ ഒപ്പിടാൻ എത്തി. പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫയുടെ മറ്റൊരു വിഭാഗം ഇതിൽ നിന്ന് വിട്ടുനിന്നു. ഉൾഫയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഉൾഫയുമായുള്ള സമാധാന കരാർ മേഖലയിലെ പ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരം കാണുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും അഭിപ്രായപ്പെട്ടു.
1990 മുതൽ തീവ്രവാദ സംഘടനയായി മുദ്രകുത്തി രാജ്യത്ത് നിരോധിച്ച സംഘടനയായിരുന്നു ഉൾഫ. സമാനമായി, 2011 ലും ഇവർ കേന്ദ്രവും അസം സംസ്ഥാനവമായി ത്രികക്ഷി കരാറിൽ ഒപ്പുവച്ചിരുന്നു.