ന്യൂഡൽഹി: സഹോദരിക്കൊപ്പം ന്യൂഡൽഹി റെയ്ൽവേ സ്റ്റേഷനിലെത്തിയ യുവതി കാൽ തെന്നി വീഴാതിരിക്കാൻ വൈദ്യുതി പോസ്റ്റിൽ പിടിച്ചതിനെത്തുടർന്നു ഷോക്കേറ്റു മരിച്ചു. ചണ്ഡിഗഡിലേക്കുള്ള ട്രെയ്നിൽ യാത്ര ചെയ്യാനെത്തിയ മുപ്പത്തിനാലുകാരി സാക്ഷി അഹൂജയ്ക്കാണു ദാരുണാന്ത്യം. അപകടമുണ്ടാകുമ്പോൾ കനത്ത മഴയുണ്ടായിരുന്നു.
പോസ്റ്റിലുണ്ടായിരുന്ന ചില കമ്പികളിൽ കൈ തട്ടിയെന്നും ഇതിലൂടെ വൈദ്യുതി പ്രവഹിച്ചിരുന്നെന്നുമാണു പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
അധികൃതരുടെ ഭാഗത്തു നിന്നുള്ള കുറ്റകരമായ വീഴ്ചയാണു തന്റെ സഹോദരിയുടെ ജീവനെടുത്തതെന്നു സാക്ഷിയുടെ സഹോദരി മാധവി ചോപ്ര പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലിലേക്കു പോകാനാണ് സാക്ഷിയും സഹോദരിയും റെയിൽവേ സ്റ്റേഷനിലെത്തിയത്. മരിച്ച സാക്ഷിക്ക് ഭർത്താവും രണ്ടു കുട്ടികളുമുണ്ട്.