ഒറ്റ വർഷം നാട്ടിലേക്കു മടങ്ങിയത് 18 ലക്ഷം മലയാളി പ്രവാസികൾ

വിദ്യാർഥി കുടിയേറ്റത്തിലുണ്ടാകുന്ന വൻ വർധനവും സംസ്ഥാനം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അഞ്ച് വർഷത്തിനിടെ വിദേശത്തു പഠിക്കാൻ പോകുന്നവരുടെ എണ്ണം ഇരട്ടിയായി.
18 lakh Malayalee NRIs return home in 2023
ഒറ്റ വർഷം നാട്ടിലേക്കു മടങ്ങിയത് 18 ലക്ഷം മലയാളി പ്രവാസികൾFreepik
Updated on

2023ൽ 18 ലക്ഷം മലയാളികൾ നാട്ടിലേക്കു മടങ്ങിയെത്തിയതായാണു റിപ്പോർട്ട് പറയുന്നത്. 2018ൽ ഇത് 12 ലക്ഷമായിരുന്നു. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങൾ, കർശനമായ കുടിയേറ്റ നയങ്ങൾ എന്നിവയാണു കാരണം. കൊവിഡിനെത്തുടർന്നുണ്ടായ ജോലി നഷ്ടം, നിർബന്ധിത പിരിച്ചുവിടൽ തുടങ്ങിയയും കാരണമായി.

മടങ്ങിയെത്തിയ പ്രവാസികളിൽ 18.4 ശതമാനം പേർ ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തിയവരാണെന്നും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കി, ലോക കേരള സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽനിന്നുള്ള കുടിയേറ്റക്കാരിൽ 76.9 ശതമാനവും തൊഴിൽ കുടിയേറ്റക്കാരായതിനാൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ഉറപ്പാക്കാനും വിദേശ ജോലിക്കുള്ള നൈപുണ്യ വികസനം സാധ്യമാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കണെമന്നു റിപ്പോർട്ട് പറയുന്നു.

മടങ്ങിവരുന്ന പ്രവാസികൾക്കായി സമഗ്ര പുനരധിവാസ നടപടികളും ആവശ്യമാണ്. വിദ്യാർഥി കുടിയേറ്റത്തിലുണ്ടാകുന്ന വൻ വർധനവും സംസ്ഥാനം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അഞ്ച് വർഷത്തിനിടെ വിദേശത്തു പഠിക്കാൻ പോകുന്നവരുടെ എണ്ണം ഇരട്ടിയായി. മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഭാഷാ പരിശീലന കേന്ദ്രങ്ങളുടേയും വിദേശ റിക്രൂട്ട്മെന്‍റ് ഏജൻസികളുടേയും പ്രവർത്തനങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കണം.

ഈ മേഖലയിലെ തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കേണ്ടതും അത്യാവശ്യമാണ്. വിദേശത്തുനിന്നു മികച്ച നൈപുണ്യം നേടിയ ശേഷം നാട്ടിലേക്കു മടങ്ങാൻ അന്താരാഷ്‌ട്ര വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണമെന്നും റിപ്പോർട്ട് പറയുന്നു.

ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക് സ്ഥാപിച്ച മാതൃക പിന്തുടർന്ന് ഒരു എമിഗ്രേഷൻ ഡെവലപ്മെന്‍റ് ബാങ്കിനെക്കുറിച്ചു ചിന്തിക്കണം. പ്രവാസികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് കേരളത്തിന്‍റെ വികസനത്തിൽ അവരുടെ പങ്കു വർധിപ്പിക്കുന്നതാകുമെന്നും റിപ്പോർട്ട് പറയുന്നു.

Trending

No stories found.

Latest News

No stories found.