ദുബായ്: വരുമെന്നറിയാം, കാണുമെന്നും...എങ്കിലും മാസങ്ങളായി ഉള്ളിൽ ഒതുക്കി വച്ചിരുന്ന സ്നേഹവും കണ്ണുനീരും നെടുവീർപ്പുകളും ഒരുമിച്ച് ഒരു ധാരയായി ഒഴുകി. പരസ്പര ആശ്ലേഷത്തിൽ എല്ലാം മറന്ന് അൽപനേരം. പിന്നെ സമാഗമത്തിന്‍റെ ആഹ്‌ളാദം വാക്കുകളിൽ പകർന്ന് പ്രവാസിയായ അമീനും അമ്മ സൗദയും. അക്കാഫ് മാതൃവന്ദനം പരിപാടിയിലൂടെയാണ് അമീനിന്‍റെ അമ്മ സൗദ യുഎഇയിലെത്തി മകനെ കണ്ടത്.
'എന്റെ മോനാണ് എന്നെ ഇവിടെ എത്തിച്ചത്. രണ്ട് ദിവസം മുൻപ് വരെ വരാൻ സാധിക്കുമെന്ന് കരുതിയതല്ല' 'അമ്മ സൗദ പറയുന്നു. അപ്രതീക്ഷിതമാണ് ഉമ്മയുടെ സാമീപ്യമെന്ന് മകൻ അമീൻ. നാല് വർഷങ്ങൾക്ക് ശേഷം തിരുവോണത്തിന് അമ്മയോടൊത്തിരിക്കാൻ കഴിയുന്നത് സന്തോഷകരമെന്ന് നിറകണ്ണുകളോടെ അമീൻ പറയുന്നു.
ദുബായ് ക്ലോക്ക് ടവറിന് സമീപം ഒരു കാർ വാഷ് കേന്ദ്രത്തിൽ ജോലി ചെയ്യുകയാണ് അമീൻ. ജീവിതത്തിൽ ഒരിക്കലും അമ്മയെ ദുബായിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് കരുതിയതല്ല. ഈ സ്വപ്നം സഫലമാക്കിയത് അക്കാഫ് അസോസിയേഷൻ ആണ്. അവരോട് നന്ദി അറിയിക്കുന്നുവെന്ന് അമീനും ഉമ്മ സൗദയും പറഞ്ഞു. ബാലുശേരി കൂട്ടാലിട സ്വദേശിയായ അമീൻ 14 വർഷമായി ദുബൈയിൽ ജോലി ചെയ്യുന്നു. അക്കാഫിന്‍റെ മാതൃവന്ദനത്തിൽ പങ്കെടുക്കാനാണ് 26 അമ്മമാരിൽ ഒരാളായി സൗദ യു എ ഇ യിലെത്തിയത്.