20 killed, 450 injured in Lebanon walkie-talkie blast trageting hezbollah
ലബനന്‍ വോക്കി ടോക്കി സ്‌ഫോടനത്തിൽ മരണം 20; 450 ലേറെ പേര്‍ക്ക് പരുക്ക്

ലബനന്‍ വോക്കി ടോക്കി സ്‌ഫോടനത്തിൽ മരണസംഖ്യ 20 ആയി; 450 ലേറെ പേര്‍ക്ക് പരുക്ക്

പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങളിൽ ആകെ മരിച്ചവരുടെ എണ്ണം 32 ആയി
Published on

ബെയ്റൂട്ട്: പേജർ സ്ഫോടന പരമ്പരയ്ക്കു പിന്നാലെ ലെബനനിൽ ഹിസ്ബുള്ള സംഘടനയുടെ നേതാക്കളെ ലക്ഷ്യമിട്ടുണ്ടായ രണ്ടാമത്തെ വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ ലെബനനില്‍ മരണം 20 ആയി. 450 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പേജർ സ്ഫോടനത്തിൽ മരിച്ചവരുടെ സംസ്കാരച്ചടങ്ങിനിടെയാണ് പുതിയ സ്ഫോടനം.

ഇതോടെ രണ്ടു ദിവസങ്ങള്‍ക്കിടെ, പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങളിൽ ആകെ മരിച്ചവരുടെ എണ്ണം 32 ആയി. 3250 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. സ്‌ഫോടനങ്ങളില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. കാറുകളിലും വീടുകളിലുമാണ് വാക്കിടോക്കി പൊട്ടിത്തെറികൾ ഉണ്ടായത്. തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഒട്ടേറെ സ്‌ഫോടനങ്ങൾ ഉണ്ടാവുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു.

ബെയ്റൂട്ടിന്‍റെ തെക്കൻ പ്രദേശത്തായിരുന്നു ആദ്യ വോക്കി ടോക്കി സ്ഫോടനം. പിന്നീട് രാജ്യത്തിന്‍റെ മറ്റിടങ്ങളിലും സമാന സംഭവം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയാണു ലെബനനിൽ 3000-ക്കണക്കിനു പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ളയുമായി ബന്ധമുള്ളവരാണ് മരിച്ചവരും പരുക്കേറ്റവരും. ഹിസ്ബുള്ളയുൾപ്പെടെ മേഖലയിൽ ഇസ്രയേലിനോടു യുദ്ധം ചെയ്യുന്ന സായുധ വിഭാഗങ്ങളെല്ലാം ഇതോടെ കൂടുതൽ പരിഭ്രാന്തിയിലായി. ഇവയെ പിന്തുണയ്ക്കുന്ന ഇറാനെയും നടുക്കിയിട്ടുണ്ട് പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾ.