റഫ: ഗാസയ്ക്കു പുറമേ സിറിയൻ വിമാനത്താവളങ്ങളിലേക്കും വെസ്റ്റ് ബാങ്കിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. രണ്ടാഴ്ച പിന്നിട്ട യുദ്ധത്തിൽ കരസേനയുടെ നീക്കം തുടങ്ങാനിരിക്കെയാണു ഗാസയിലും ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരേയുമായി ഒതുങ്ങിയിരുന്ന സൈനിക നടപടി വ്യാപിപ്പിച്ചത്. സംഘർഷം കനത്തതോടെ മെഡിറ്ററേനിയൻ കടലിലേക്ക് യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അയച്ചു. കഴിഞ്ഞ ദിവസം ഇസ്രയേലിനെതിരേ യെമനിലെ ഹുതി വിമതർ അയച്ച മിസൈലുകൾ യുഎസ് പടക്കപ്പൽ തകർത്തിരുന്നു.
സിറിയയിലൂടെ ഇറാന്‍റെ ആയുധങ്ങളെത്തുന്നുവെന്ന സൂചനകളെത്തുടർന്നാണ് ഇവിടത്തെ വിമാനത്താവളങ്ങളിൽ ഇസ്രയേലിന്‍റെ ബോംബാക്രമണം. ഭീകരർ സംഘടിച്ചതിനെത്തുടർന്നാണു വെസ്റ്റ് ബാങ്കിലെ പള്ളി ആക്രമിച്ചതെന്നും ഇസ്രേലി സേന. ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരേ ഇന്നലെയും ആക്രമണം തുടർന്നു. ഇസ്രയേലിനെതിരേ ഹിസ്ബുള്ള യുദ്ധം ചെയ്താൽ അവരുടെ ജീവനെടുക്കണമെന്ന് വടക്കൻ ഇസ്രയേലിലെ സേനയോട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. ലെബനനെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാസയിൽ ഇന്നലെ ആക്രമണം കൂടുതൽ ശക്തമാക്കിയ ഇസ്രയേൽ ഒഴിഞ്ഞുപോകാൻ സാധാരണക്കാർക്ക് അന്ത്യശാസനം നൽകി. ഇനിയും ഒഴിഞ്ഞുപോകാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നും ഇസ്രേലി സേന. ഏഴു ലക്ഷം പേർ ഇതേവരെ വടക്കൻ ഗാസയിൽ നിന്ന് ഒഴിഞ്ഞുപോയതായാണ് ഇസ്രയേലിന്‍റെ നിഗമനം.
അതിനിടെ, ഇന്നലെ ഗാസയിലേക്ക് 17 ട്രക്കുകളിൽ കൂടി ഈജിപ്റ്റിന്‍റെ സഹായമെത്തി. ശനിയാഴ്ച 20 ട്രക്കുകളെത്തിയിരുന്നു.