ഉയരാം, നമുക്കൊത്തുചേര്‍ന്ന്

കെ. രാധാകൃഷ്ണൻ എഴുതുന്നു
ഉയരാം, നമുക്കൊത്തുചേര്‍ന്ന്
Updated on

എല്ലാ മനുഷ്യരെയും വേര്‍തിരിവുകളില്ലാതെ ചേര്‍ത്തു പിടിച്ച് പുരോഗതിയിലേക്കു നയിക്കുക എന്നതാണ് സാമൂഹ്യ ഐക്യദാര്‍‍ഢ്യ പക്ഷാചരണം കൊണ്ടു ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ""ഉയരാം നമുക്കൊത്തുചേര്‍ന്ന്'' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വര്‍ഷത്തെ പക്ഷാചരണം രാഷ്‌ട്രപിതാവ് മഹാത്മജിയുടെ ജന്മദിനമായ ഒക്റ്റോബർ 2 മുതൽ 16 വരെ സംഘടിപ്പിക്കുന്നത്. പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ നേതൃത്വത്തില്‍ മറ്റെല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാണ് വിവിധ പരിപാടികള്‍ നടത്തുന്നത്.

പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസവും, തൊഴിലും, അടിസ്ഥാന സൗകര്യങ്ങളും നല്‍കി, സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിച്ച് ഉന്നതിയിലേക്കു നയിക്കാനാണ് പരിപാടികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണത്തിലൂടെ സമൂഹത്തില്‍ പരസ്പര വിശ്വാസവും സൗഹൃദവും ഉറപ്പിക്കാമെന്ന ദര്‍ശനമാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്‍റെ അടിസ്ഥാന ശില.

രാജ്യം സ്വാതന്ത്ര്യം നേടി 76 വർഷങ്ങൾ പിന്നിട്ടിട്ടും ഈ ലക്ഷ്യങ്ങളൊന്നും ഇന്ത്യയിലെ ദലിത്- പട്ടികവര്‍ഗ- പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അനുഭവവേദ്യമായിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ അതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് നമ്മുടെ കേരളം. ഒട്ടനവധി നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് കേരളത്തില്‍ സാമൂഹ്യ നീതിയുടെ വേരുകളുറച്ചത്. എല്ലാത്തരത്തിലും അവര്‍ണരെന്നു വിളിച്ച് മാറ്റിനിര്‍ത്തപ്പെട്ടവർ എല്ലാ ജനവിഭാഗങ്ങളുവരുടെയും പിന്തുണയോടെ വഴി നടക്കാൻ നടത്തിയ വൈക്കം സത്യാഗ്രഹ സമരത്തിന്‍റെ ശതാബ്ദി വർഷവുമാണിത്.

നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെയും, പുരോഗമന പ്രസ്ഥാനങ്ങളുടെയും സജീവമായ ഇടപെടലുകളിലൂടെയാണ് കേരളം ഇന്നത്തെ സാമൂഹ്യ പുരോഗതി കൈവരിച്ചത്. എന്നാൽ നമ്മൾ ആർജിച്ച നേട്ടങ്ങളെ ഇല്ലാതാക്കുന്ന പ്രവണത പലയിടങ്ങളിലും തലപൊക്കി വരുന്ന സാഹചര്യത്തിൽ ഈ പക്ഷാചരണ പരിപാടികൾക്ക് പ്രസക്തി ഏറുന്നുണ്ട്. ജാതി- മത ശക്തികള്‍ക്ക് കീഴ്പ്പെടാതെ കേരളം എന്നും നിലനില്‍ക്കുന്നതും നമ്മുടെ സാമൂഹ്യ ഐക്യത്തിലൂടെയാണ്. അതുകൊണ്ടു തന്നെ ജാതി- ജന്മി നാടുവാഴിത്ത ഭൂതകാലത്തിന്‍റെ ഇരുട്ടറകളിലേക്കു നമ്മളെ തളച്ചിടാന്‍ ശ്രമിക്കുന്നവരെ ഒന്നിച്ചെതിർക്കണം.

സാമൂഹ്യ ഐക്യദാർഢ പക്ഷാചരണമുൾപ്പെടെ നിരവധി പരിപാടികൾ നടത്തുമ്പോഴും രാജ്യത്തെ ദലിത് - ആദിവാസി - പിന്നാക്ക ജനവിഭാഗങ്ങൾ അനുദിനം വേട്ടയാടപ്പെടുകയാണ്. കൂലി ചോദിച്ച യുവാവിന്‍റെ നഖങ്ങള്‍ പിഴുതെടുത്തിട്ട് നായ്ക്കളെ വിട്ട് കടിപ്പിച്ച ക്രൂരതയാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്. ആദിവാസി യുവാവിന്‍റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ചതും അടുത്തിടെയാണ്. ദലിതര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കുമെതിരെ വർധിച്ചു വരുന്ന ആക്രമണങ്ങൾ വല്ലാത്ത ഒരവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിച്ചിരിക്കുകയാണ്.

സാമൂഹ്യ നീതിയും സുരക്ഷയുമൊന്നുമില്ലാത്ത അരക്ഷിതരാണ് ഇന്ത്യയിലെ പാര്‍ശ്വവത്കൃത സമൂഹം. എന്നാല്‍ ഈ സ്ഥിതിയില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്ത ചിത്രമാണ് കേരളത്തിന്‍റേത്. വിദ്യാഭ്യാസം, തൊഴില്‍, ഭൂമി, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിൽ മികവുറ്റ സൗകര്യങ്ങൾ നല്‍കി എല്ലാ രംഗത്തും ഉയര്‍ന്നു വരാനുള്ള അവസരങ്ങളാണ് കേരള സര്‍ക്കാര്‍ പട്ടികജാതി - പട്ടികവര്‍ഗ - പിന്നാക്ക വിഭാഗങ്ങള്‍ക്കായി ഒരുക്കുന്നത്. "ഉന്നതി' എന്ന പൊതു കുടക്കീഴിൽ വകുപ്പുകളെ ഒന്നിച്ചു ചേർത്ത് മികച്ച സാമൂഹ്യ മൂലധനമാണ് സർക്കാർ നൽകുന്നത്. അഭ്യസ്തവിദ്യരായ യുവജനങ്ങളെ ഒരേ സമയം തൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കുന്ന കേരള എംപവർമെന്‍റ് സൊസൈറ്റി, സർക്കാർ സംവിധാനത്തിൽ തൊഴിൽ പരിശീലനവും നൈപുണ്യവും നൽകുന്ന ട്രേസ്, വീടുകളെ പുതുമോടിയിലാക്കുന്ന സേഫ്, വിദേശ പഠന അവസരങ്ങൾ തുടങ്ങിയ ഈ സർക്കാർ നടപ്പാക്കി വരുന്ന നൂതന പദ്ധതികളിൽ ചിലതു മാത്രമാണ്.

പട്ടികവർഗക്കാരായ ജനങ്ങൾ ഏറെയുള്ള വയനാട്ടിലും അട്ടപ്പാടിയിലും സർക്കാരിന്‍റെ ഇടപെടീലുകൾ ഫലം കണ്ടു തുടങ്ങി. ആരോഗ്യ - അടിസ്ഥാന സൗകര്യ മേഖലകളിൽ അട്ടപ്പാടിയടക്കമുള്ള മേഖലകളിലെ മാറ്റം ഇതിന്‍റെ തെളിവുകളാണ്. വയനാട് ജില്ലയിൽ നടപ്പാക്കി വരുന്ന ഡിജിറ്റലി കണക്റ്റഡ് പദ്ധതിയും ആരോഗ്യ വിദ്യാഭ്യാസ - തൊഴിൽ മേഖലകളിൽ മികച്ച അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഭൂമി വിതരണത്തിലും എക്കാലത്തെയും മികച്ച നേട്ടമാണുണ്ടായത്. എല്ലാ പട്ടിക വർഗ കുടുംബങ്ങൾക്കും ഭൂമിയുള്ള ജില്ലയായി തിരുവനന്തപുരം ജില്ല മാറിക്കഴിഞ്ഞു.

അതിക്രമങ്ങള്‍ക്കെതിരായ പ്രചാരണം, പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം, സംരംഭകത്വ സെമിനാര്‍, ശുചീകരണ പ്രവര്‍ത്തികള്‍, ഊരുകൂട്ടങ്ങള്‍, ലഹരിവിരുദ്ധ പ്രചാരണം തുടങ്ങിയ പരിപാടികളും ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ജനകീയാസൂത്രണത്തിലൂടെ അധികാരവും, സമ്പത്തും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ട് 25 വര്‍ഷം കഴിഞ്ഞിട്ടും, അടിസ്ഥാന സൗകര്യ മേഖലകളില്‍ ചില കുറവുകള്‍ നിലനില്‍ക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ഓരോ വാര്‍ഡുകളിലും പാര്‍പ്പിടം, റോഡുകള്‍, കുടിവെള്ളം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്‍ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടുണ്ടോയെന്ന് ജനപ്രതിനിധികളും ജനങ്ങളും ഒത്തുചേര്‍ന്ന് വിലയിരുത്താനും പരിശോധിക്കാനും പക്ഷാചരണ പരിപാടികള്‍ അവസരമൊരുക്കും. പുതിയ കാലഘട്ടത്തിന് അനുസൃതമായ പദ്ധതികൾ കണ്ടെത്തി ആവിഷ്ക്കരിക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തണം. എല്ലാക്കാലത്തും ആനുകൂല്യങ്ങൾക്കും സൗജന്യങ്ങൾക്കും കാത്തു നിൽക്കാതെ സ്വയംപര്യാപ്ത സമൂഹമായി ഇവരെ മാറ്റുകയാണ് സർക്കാരിന്‍റെ പ്രധാന ലക്ഷ്യം.

ഗാന്ധി ജയന്തി ദിനമായ ഇന്നു 11.30ന് എറണാകുളം ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. 16ന് വൈകിട്ട് കൊല്ലത്താണ് സമാപന പരിപാടികള്‍. പൊതു സമൂഹത്തിന്‍റെയാകെ പിന്തുണയോടെ എല്ലാവരും ചേര്‍ന്ന് ഐക്യദാർഢ്യ പരിപാടികൾ ഏറ്റെടുക്കുമ്പോള്‍, സാമൂഹ്യ അസമത്വങ്ങളൊക്കെ ഇല്ലാതാക്കി പുരോഗതിയിലേക്ക് നമ്മൾ മുന്നേറും. അതിലൂടെ നവ കേരളത്തിലേക്ക് നമുക്കെല്ലാവര്‍ക്കും ഒന്നിച്ചുയരാം, ഒത്തൊരുമിച്ച് മുന്നേറാം.

Trending

No stories found.

Latest News

No stories found.