ആംനെസ്റ്റി 2024: ചെറുകിട വ്യാപാര മേഖലയ്ക്കൊരു കൈത്താങ്ങ്

ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ എഴുതുന്നു
കെ.എൻ. ബാലഗോപാൽ
കെ.എൻ. ബാലഗോപാൽ
Updated on

ചെറുകിട വ്യാപാര മേഖലയുടെ ഏറ്റവും വലിയ പരാതിയാണ്‌ നികുതി കുടിശികയും അതിന്മേൽ നിയമ നടപടികൾ മൂലമുള്ള നൂലാമാലകളും. ഇതിൽ ഒട്ടേറെ വാസ്‌തവവുമുണ്ട്‌. നികുതി ഉദ്യോഗസ്ഥരുടെ തെറ്റായ അസെസ്‌മെന്‍റും മറ്റ്‌ സാങ്കേതിക പ്രശ്‌നങ്ങളും കാരണം തങ്ങൾ ദുരിതം അനുഭവിക്കേണ്ടിവരുന്നു എന്നതാണ്‌ വ്യാപാരികളുടെ പ്രധാന പരാതി. നികുതി കുടിശിക കേസുകളുടെ നടത്തിപ്പിനായി നികുതി വകുപ്പിന്‍റെ ശേഷിയുടെ ഗണ്യമായ ഭാഗം നീക്കിവയ്‌ക്കേണ്ടി വരുന്നു എന്നത്‌ മറ്റൊരു പ്രശ്‌നം. ചെറിയ നികുതി കുടിശികയിൽ പലിശയും പിഴയും ചേർത്ത്‌ വലിയ തുകയാണ്‌ കിട്ടാനുള്ളതായി സർക്കാർ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതെല്ലാം പരിഗണിച്ചാണ്‌ നികുതി കുടിശികകളിൽ ആംനെസ്‌റ്റി പദ്ധതികൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്‌. എന്നാൽ, ഇവയും ഫലപ്രദമായില്ല എന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌.

ഈ സാഹചര്യത്തിലാണ്‌ ചെറുകിട വ്യാപര മേഖലയെ നികുതി കുടിശിക മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ, ഫലപ്രദമായ പുതിയൊരു ആംനെസ്റ്റി പദ്ധതിയുടെ അനിവാര്യതയെക്കുറിച്ച്‌ ചിന്തിച്ചത്‌. അതിൽ നിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌ ഈ വർഷത്തെ ബജറ്റിൽ കേരള സർക്കാർ അവതരിപ്പിച്ചതും, ഇപ്പോൾ നിയമസഭ അംഗീകരിച്ചതുമായ "ആംനെസ്റ്റി 2024' നികുതി കുടിശിക തീർപ്പാക്കൽ പദ്ധതി. ഇത്‌ വ്യാപാര മേഖലയ്ക്ക് വലിയ പ്രയോജനം ഒരുക്കും. മുൻകാല നികുതി നിയമങ്ങളുടെ കീഴിലുണ്ടായിരുന്ന നികുതി കുടിശികകൾ തീർപ്പാക്കാനുള്ള ഒരുപിടി ആശയങ്ങൾ കോർത്തിണക്കിയ സമഗ്രമായ പദ്ധതി. ഇതിലൂടെ വ്യാപാര മേഖലയ്ക്ക് വലിയ ഉണർവ് ഉണ്ടാക്കാനാകുമെന്നാണ്‌ പ്രതീക്ഷ.

ജിഎസ്ടി വരുന്നതിനു മുമ്പ് നിലനിന്നിരുന്ന മൂല്യവർധിത നികുതി, പൊതു വിൽപന നികുതി, നികുതിയിന്മേലുള്ള സർചാർജ്, കാർഷിക ആദായ നികുതി, അഡംബര നികുതി, കേന്ദ്ര വിൽപന നികുതി എന്നീ നിയമങ്ങൾക്ക് കീഴിൽ ഉണ്ടായിരുന്ന കുടിശികകളെയാണ് ഈ പദ്ധതി പരിഗണിക്കുന്നത്‌. പൊതു വിൽപന നികുതി നിയമത്തിലെ മദ്യവിൽപനയുമായി ബന്ധപ്പെട്ട നികുതി, ടേൺഓവർ ടാക്‌സ്‌, കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ആംനെസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

വ്യാപാര മേഖലയ്‌ക്ക്‌ ആശ്വാസം

പദ്ധതിയിലൂടെ ഏറ്റവും നേട്ടം ഉണ്ടാക്കാൻ സാധിക്കുന്നത് ചെറുകിട വ്യാപാരികൾക്കാണ്. തീരെ ചെറിയ കുടിശികകളെ പാടെ ഒഴിവാക്കുന്ന നവീന ആശയമാണ് പദ്ധതിയുടെ പ്രധാന ഭാഗം. 50,000 രൂപയിൽ താഴെയുള്ള കുടിശികകളെ അവയുടെ നികുതിത്തുകയുടെ മാത്രം അടിസ്ഥാനത്തിൽ പൂർണമായി ഒഴിവാക്കും. അതായത് പിഴ, പലിശ എന്നിവ നോക്കാതെ നികുതി തുക മാത്രം നോക്കി, അത് 50,000ത്തിൽ താഴെ ആണെങ്കിൽ, ഒരു രൂപ പോലും പുതുതായി ഈടാക്കാതെ, ഒരു അപേക്ഷ പോലും ആവശ്യപ്പെടാതെ ഒഴിവാക്കും. ചെറിയ നികുതി തുകകൾ കുടിശികയായുള്ള ചെറുകിട വ്യാപാരികൾക്കാണ് ഇതിന്‍റെ ആനുകൂല്യം ഏറ്റവും അനുഭവവേദ്യമാവുക.

50,000 രൂപയിൽ താഴെയുള്ള കുടിശികകളുള്ള 22,000ത്തിൽപ്പരം വ്യാപാരികളുണ്ട്‌. ആകെയുള്ള കുടിശികകളുടെ 44 ശതമാനം ഈ വിഭാഗത്തിലാണെങ്കിലും, ഇതിന്‍റെ ആകെ മൂല്യം 116 കോടി രൂപയാണ്‌. ഇതിൽത്തന്നെ പിഴയും പലിശയും ഒഴിവാക്കിയാൽ പിരിഞ്ഞു കിട്ടാനുള്ള നികുതി 33 കോടി. ചെറുകിട വ്യാപാര മേഖലയില്‍ വളരെ ചെറിയ തുകകളായി ചിതറിക്കിടക്കുന്ന ഈ കുടിശികകളുടെ ആകെ മൂല്യം സർക്കാരിനു പിരിഞ്ഞുകിട്ടാനുള്ള ആകെ തുകയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്.

1960-61 മുതൽ 2017–18 സാമ്പത്തിക വർഷം വരെയുള്ള നികുതി കുടിശികകളുണ്ടെന്നാണ്‌ സർക്കാർ രേഖകൾ കാണുന്നത്. ഇതിൽ വളരെ പഴയ കുടിശികകൾക്കും തീർപ്പുണ്ടാക്കാൻ പദ്ധതിക്ക്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ.

പദ്ധതിയിലെ സ്ലാബ് സംവിധാനം

ആംനെസ്റ്റി- 2024 കുടിശികകളെ തുകയുടെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകളായി തരം തിരിച്ചിട്ടുണ്ട്. ഒന്നാം സ്ലാബിലെ 50,000 രൂപയിൽ താഴെയുള്ള കുടിശികകൾ പൂർണമായും ഒഴിവാക്കി കൊടുക്കാനാണ്‌ തീരുമാനം. രണ്ടാമത്തെ സ്ലാബ് 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള കുടിശികകൾക്കുള്ളതാണ്. ഈ സ്ലാബിൽ നികുതി തുകയുടെ 30 ശതമാനം അടച്ചാൽ കുടിശിക തീർക്കാം.

മൂന്നാമത്തെ സ്ലാബ് 10 ലക്ഷം രൂപ മുതൽ ഒരുകോടി രൂപ വരെയുള്ളതാണ്. ഈ സ്ലാബിലെ കുടിശികകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. കോടതി വ്യവഹാരത്തിലുള്ള കുടിശികകൾ നികുതി തുകയുടെ 40 ശതമാനം അടച്ച്‌ തീർക്കാം. വ്യവഹാരം ഇല്ലാത്ത കുടിശികകളുടെ 50 ശതമാനം അടച്ച്‌ തീർപ്പാക്കാം.

നാലാമത്തെ സ്ലാബിലെ ഒരു കോടി രൂപയിൽ കൂടുതലുള്ള കുടിശികകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. വ്യവഹാരത്തിലുള്ള കുടിശിക ആണെങ്കിൽ നികുതി തുകയുടെ 70 ശതമാനം അടച്ച്‌ കുടിശിക തീർക്കാം. വ്യവഹാരം ഇല്ലാത്ത കുടിശികയിൽ നികുതി തുകയുടെ 80 ശതമാനം അടച്ചാൽ ബാധ്യത ഒഴിവാകും. ചെറുകിട വ്യാപാര മേഖലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കിക്കൊണ്ടാണ്‌ സ്ലാബുകൾ നിശ്ചയിച്ചിട്ടുുള്ളത്‌.

പിഴയും പലിശയും ഇല്ല

4 പ്രധാന സവിശേഷതകളാണ്‌ ആംനെസ്റ്റി 2024 പദ്ധതിയെ മറ്റ് ആംനെസ്റ്റികളിൽനിന്നു വ്യതസ്തമാക്കുന്നത്‌. ഈ പദ്ധതിയിൽ എല്ലാ സ്ലാബിലും പിഴയും പലിശയും പൂർണമായി ഒഴിവാക്കപ്പെടുന്നുവെന്നതാണ്‌ ഒന്നാമത്തെ സവിശേഷത. നികുതി തുകയെ ആസ്പദമാക്കി മാത്രമാണ് സ്ലാബുകൾ നിശ്ചയിക്കുന്നതും അടയ്ക്കേണ്ട തുക തീരുമാനിക്കുന്നതും. സർക്കാർ കണക്കുകൾ അനുസരിച്ചു കുടിശികയായി കിടക്കുന്ന ആകെ തുകയിൽ 50 ശതമാനത്തോളം പിഴയും പലിശയുമാണ്. കുടിശിക തീർക്കാൻ താൽപ്പര്യമുള്ള വ്യാപാരികള്‍ക്കുപോലും പലപ്പോഴും തടസമാവുന്നത് പിഴയും പലിശയും ആണ്. ഇത്തവണ ആ തടസം പൂർണമായി നീക്കിയിട്ടുണ്ട്.

മുമ്പ്‌ അടച്ച തുകയുടെ ആനുകൂല്യം ലഭിക്കും

നേരത്തേ അടച്ച തുകകൾ ഈ പദ്ധതിയുടെ ഭാഗമായി അടച്ചതായി കണക്കാക്കി ആനുകൂല്യം നല്‍കും എന്നതാണ് രണ്ടാമത്തെ സവിശേഷത. ഭാഗികമായി കുടിശിക തീർപ്പാക്കാനായി അടച്ച തുകകൾ, റിക്കവറി നടപടികളിലൂടെ സർക്കാർ ഈടാക്കിയ തുകകൾ എന്നിവയുടെ കിഴിവ് ഈ പദ്ധതിയിൽ ലഭിക്കും. ഉദാഹരണത്തിന് 5 ലക്ഷം രൂപയുടെ ഒരു കുടിശിക തീർപ്പാക്കാൻ ആംനസ്റ്റി- 2024 പദ്ധതി പ്രകാരം ഒന്നര ലക്ഷം രൂപ അടയ്‌ക്കേണ്ട വ്യാപാരി നേരത്തേ ഒരു ലക്ഷം രൂപ അടച്ചിട്ടുണ്ടെങ്കില്‍, അത്‌ കുറച്ചിട്ടുള്ള ബാക്കി 50,000 രൂപ അടച്ചാൽ ഈ പദ്ധതി പ്രകാരം കുടിശിക തീർപ്പാക്കാം.

ഇനി പദ്ധതി പ്രകാരം അടയ്ക്കേണ്ടത് ഒന്നര ലക്ഷവും, എന്നാൽ നേരത്തേ തന്നെ അതില്‍ കൂടുതൽ തുക അടച്ചിട്ടുണ്ടെങ്കില്‍ പുതുതായി ഒന്നും അടയ്ക്കാതെ വ്യാപാരിക്ക് ഈ കുടിശിക തീർന്നു കിട്ടും.

എന്നാൽ പലപ്പോഴും വ്യാപാരികൾ നേരിടുന്ന ഒരു പ്രശ്നം പഴയ നികുതി നിയമങ്ങള്‍ക്ക് കീഴിൽ കുടിശിക തീർക്കാനായി പണം ഒടുക്കിയിട്ടുണ്ടെങ്കിലോ, റിക്കവറി നടപടികളിലൂടെ ഭാഗികമായി തുക ഈടാക്കിയിട്ടുണ്ടെങ്കിലോ, ആദ്യം ആ തുക പിഴയിലേക്കും പലിശ ഇനത്തിലേക്കുമായിരിക്കും വരവ് വച്ചിട്ടുണ്ടാവുക. അടച്ച പണം ഏതാണ്ട് മുഴുവനും പിഴയായും പലിശയായും വകയിരുത്തപ്പെടുന്നതുകൊണ്ടു നികുതി തുക അടച്ച കണക്കില്‍ വളരെ കുറഞ്ഞ തുകയെ ഉണ്ടാവൂ. എന്നാൽ ആംനെസ്റ്റി- 2024 പദ്ധതി അനുസരിച്ചു നേരത്തേ അടച്ച തുക പിഴ ഇനത്തിലോ പലിശ ഇനത്തിലോ ഉള്ളതാണെങ്കിൽ പോലും അത് നികുതി അടച്ചതായി കണക്കാക്കി ആനുകൂല്യം നല്‍കും.

ഓരോ നോട്ടീസും ഓരോ കുടിശിക

ഓരോ കുടിശികയെയും പ്രത്യേകം പ്രത്യേകമായി തീർപ്പാക്കാനുള്ള സൗകര്യമാണ് മൂന്നാമത്തെ സവിശേഷത. ഓരോ വ്യാപാരിക്കും ഒന്നിലധികം കുടിശികകൾ ഉണ്ടായേക്കാം. മുൻ നികുതി നിയമങ്ങളിൽ ഓരോ വർഷവും അസസ്മെന്‍റ് നടക്കുമ്പോൾ അതൊരു പുതിയ കുടിശിക ആവാനുള്ള സാധ്യത ഉണ്ടായിരുന്നു. ഈ കുടിശിക എല്ലാം ഒന്നിച്ചു തീർപ്പാക്കാൻ ഒരു പക്ഷേ വ്യാപാരിക്ക് സാധിക്കണമെന്നില്ല. അതുകൊണ്ട് ആംനെസ്റ്റി പദ്ധതിയിൽ ഓരോ ഓർഡറിനെയും ഓരോ കുടിശികയായാണ് കണക്കാക്കുന്നത്. ഇതിനാൽ വ്യാപാരിക്ക് താത്പര്യമുള്ള കുടിശികകൾ വേഗത്തില്‍ ഒഴിവാക്കാനാവും.

അപ്പീലിനു കെട്ടിവച്ച തുകയുടെ ആനുകൂല്യം നല്‍കും

കോടതികളിലും ട്രിബ്യൂണലുകളിലും മറ്റുമായി കുടിശികകളുമായി ബന്ധപ്പെട്ട 8,000ത്തിൽപ്പരം വ്യവഹാരങ്ങൾ നടക്കുന്നു. ഈ വ്യവഹാരങ്ങൾ നികുതി വകുപ്പിന്‍റെയും കോടതികളുടെയും വ്യാപാരികളുടെയും വിലപ്പെട്ട സമയം അപഹരിക്കുന്നു. വ്യവഹാരത്തിലുള്ള കുടിശികകളെ ഈ പദ്ധതിയിലൂടെ നിർമാർജനം ചെയ്യാന്‍ ശ്രമിക്കുന്ന വ്യാപാരികൾക്ക് അധിക ആനുകൂല്യം നല്‍കുന്ന വിധത്തിലാണ് ചില സ്ലാബുകളിലെ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്‌. നിലവിൽ നികുതി നിയമങ്ങള്‍ക്കു കീഴിൽ ഒരു വ്യവഹാരം നടത്തുന്നതിന് നികുതി കുടിശികയുടെ 20 ശതമാനം വരെ കെട്ടിവെച്ചാല്‍മാത്രമേ അപ്പീൽ ഫയൽ ചെയ്യാനാകൂ. ആംനസ്റ്റി 2024 പദ്ധതിയിൽ ചേരാൻ താല്‍പര്യപ്പെടുന്ന വ്യാപാരികൾക്ക് ഇത്തരത്തിൽ കെട്ടിവച്ച തുക ഈ പദ്ധതിയുടെ ഭാഗമായി നല്‍കാൻ സാധിക്കുമെന്നതാണ് നാലാമത്തെ സവിശേഷത.

ഉദാഹരണത്തിന്, രണ്ടാം സ്ലാബിൽ 30 ശതമാനം തുക പദ്ധതി പ്രകാരം അടയ്ക്കേണ്ട വ്യാപാരിക്ക് നിലവിൽ കോടതിയിൽ കെട്ടി വച്ചിരിക്കുന്ന 20 ശതമാനം തുക കിഴിച്ചു കേവലം 10 ശതമാനം അടച്ചാൽ ആംനസ്റ്റി- 2024 പദ്ധതി അനുസരിച്ചു കുടിശിക തീർപ്പാക്കാം.

വേഗം ചേർന്നാൽ കൂടുതൽ ആനുകൂല്യം

ആംനെസ്റ്റി- 2024 പദ്ധതിയിൽ ആദ്യ സമയത്തു ചേരുന്നവർക്കാണ് മേൽപ്പറഞ്ഞ സ്ലാബുകളിൽ പറഞ്ഞിരിക്കുന്ന നിരക്കുകൾ ബാധകമാവുക. ഈ പദ്ധതിയിൽ ചേരാൻ വൈകും തോറും ആനുകൂല്യം കുറയും. അതായത് ഈ മാസം പദ്ധതിയിൽ ചേർന്നാൽ അടയ്ക്കേണ്ടി വരുന്നതിനേക്കാൾ കൂടുതൽ തുക ഒടുക്കിയാലേ പിന്നീട് കുടിശിക തീർപ്പാക്കാൻ സാധിക്കൂ.

പദ്ധതിയുടെ നടത്തിപ്പ്

ജിഎസ്ടി വകുപ്പിന്‍റെ പുനഃസംഘടനയുടെ ഭാഗമായി 2023ൽ ഓരോ ജില്ലയിലും കുടിശിക ഈടാക്കൽ വേഗത്തിലാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം സൃഷ്ടിച്ചിരുന്നു. ഈ അരിയർ റിക്കവറി സംവിധാനം ആയിരിക്കും പദ്ധതിയിലെ തീർപ്പ് കൽപ്പിക്കുന്ന പ്രാഥമിക അഥോറിറ്റി. പദ്ധതി പ്രകാരം അടയ്ക്കേണ്ട തുക ഒടുക്കിയതിന്‍റെ ചെല്ലാൻ സഹിതം ഓൺലൈൻ അപേക്ഷ നല്‍കി പദ്ധതിയിൽ ചേരാം. അപേക്ഷ ജില്ലാ തല അഥോറിറ്റി പരിശോധിച്ച് ആംനെസ്റ്റി സർട്ടിഫിക്കറ്റ് നല്‍കും. അടച്ച തുക കുറഞ്ഞു പോയാൽ അധികമായി അടയ്ക്കേണ്ട തുക എത്രയാണെന്നുള്ളതും ജില്ലാതല അഥോറിട്ടി അറിയിക്കും. പദ്ധതിയിൽ ചേരുന്നതിന് ആവശ്യമായ ഏതെങ്കിലും വിവരങ്ങൾ വ്യാപാരിയുടെ പക്കൽ ഇല്ലെങ്കില്‍ ജില്ലാ അഥോറിട്ടിയെ സമീപിച്ചാൽ എല്ലാ സഹായവും അവർ നല്‍കും.

ജിഎസ്ടിയിലും സമാന പദ്ധതി

കേരളത്തില്‍ ആംനസ്റ്റി 2024 പദ്ധതി പ്രഖ്യാപിച്ചതോടൊപ്പം തന്നെ ജിഎസ്ടി കൗൺസിലും വ്യാപാര മേഖലയ്ക്ക് ഊർജം പകരുന്ന ചില തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. 53ാമത്‌ ജിഎസ്ടി കൗൺസിൽ യോഗത്തിന്‍റെ രണ്ടു പ്രധാന തീരുമാനങ്ങൾ കേരളത്തിലെ വ്യാപാരികൾക്കും ആശ്വാസമാകും. ആദ്യത്തേത് 2021 നവംബര്‍ 30നുമുമ്പായി എടുത്ത 2020–21 സാമ്പത്തിക വർഷം വരെയുള്ള മുഴുവന്‍ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും നിലവിലെ നിയമപ്രകാരമുള്ള സമയ പരിധി നോക്കാതെ അനുവദിച്ചു നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്.

രണ്ടാമത്തേത് 2019 – 20 സാമ്പത്തിക വർഷം വരെയുള്ള സെക്ഷൻ 73 നോട്ടീസുകൾ (മനപ്പൂർവമായ നികുതി വെട്ടിപ്പ് ഇല്ലാത്ത നോട്ടീസുകൾ) തീർപ്പാക്കാൻ അവയുടെ പിഴയും പലിശയും ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

ജിഎസ്ടി കൗൺസിൽ പ്രഖ്യാപിച്ച ഇളവുകളും കേരള സർക്കാരിന്‍റെ ആംനെസ്റ്റി 2024 പദ്ധതിയും ഒന്നിക്കുമ്പോൾ കേരളത്തിലെ വാണിജ്യ സമൂഹത്തിന് ഒരു പുതിയ അധ്യായം തുറക്കാനാവും. നികുതി കുടിശികയുള്ള വ്യാപാരികൾ ഈ സുവർണാവസരം പ്രയോജനപ്പെടുത്തുമെന്ന് സർക്കാരിന് ഉറപ്പാണ്.

Trending

No stories found.

Latest News

No stories found.