രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഹിന്ദുമത വിശ്വാസികളാണ് ഭൂരിപക്ഷം. ഉത്തര്‍പ്രദേശിലാണ് ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും ജന്മസ്ഥലമെന്നാണ് ഹൈന്ദവ വിശ്വാസം. ഉത്തര്‍പ്രദേശിലെ ഫൈസബാദ് ജില്ലയില്‍ സരയൂ നദിയുടെ തീരത്തുള്ള ചെറിയ പട്ടണമാണ് അയോധ്യ. രാമജന്മഭൂമിയായ അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന വലിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നാളെയാണ്.
ക്ഷേത്രങ്ങളുടെ നാടായ അയോധ്യയില്‍ 7,000 ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. അയോധ്യയിലെ മിക്ക വീട്ടിലും ക്ഷേത്രമുണ്ട്. ക്ഷേത്രം ഒരു വരുമാന മാര്ഗമാണിവിടെ. ചില ക്ഷേത്രങ്ങള്‍ക്ക് ഒരുപാട് സ്ഥലങ്ങളുണ്ടാകും. ജീവനക്കാരുണ്ടാകും. കൂലിക്ക് പൂജാരിമാരുണ്ടാകും. വലിയ ക്ഷേത്രങ്ങളില്‍ നിന്ന് ജപവും മണിയടിയും കേള്‍ക്കാം. ധനികരല്ലാത്ത വ്യക്തികളുടെ ക്ഷേത്രത്തിലും പൂജകള്‍ ഉണ്ടാകും. ജനക്കൂട്ടം ഉണ്ടാകില്ല. ക്ഷേത്രമുള്ള എല്ലാ വീട്ടിലും ഒരാള്‍ പണ്ഡിറ്റായിരിക്കും. അവരുടെ നേതൃത്വത്തില്‍ അവിടെ പൂജകള്‍ നടക്കും. ഭജനകള്‍ നടക്കും. ഭക്തര്‍ വരും.
അയോധ്യ ഇന്ന് രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുന്ന ഒരു പ്രദേശമായി മാറിക്കൊണ്ടിരിക്കുന്നു. അതിനു കാരണം അവിടെ ഉയരുന്ന വലിയ രാമക്ഷേത്രമാണ്.
1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തതോടെ രാജ്യത്ത് വ്യാപകമായി കലാപം ഉണ്ടായി. പിന്നീട് രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ് ഈ വിഷയം. ഇതു സുപ്രീം കോടതിയിലെത്തി. 133 വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ശേഷം 1045 പേജുള്ള സുപ്രീം കോടതിയുടെ വിധിയും വന്നു. 9 ഭാഷകളിലായി 12,000ത്തോളം പേജുള്ള തെളിവുകള്‍ പരിശോധിച്ചാണ് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാം എന്നായിരുന്നു സുപ്രീം കേടതി വിധി. ആകാശം മുട്ടെയുള്ള രാമക്ഷേത്രം അയോധ്യയില്‍ പണിയുമെന്ന് 2019 ഡിസംബര്‍ 16ന് ഝാർഖണ്ഡിലെ പക്കൂറിലെ അവസാന വട്ട ഇലക്ഷന് പ്രചരണ റാലിയില്‍ അമിത് ഷാ ആയിരക്കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി ഉറപ്പു നല്കി. വലിയ കരഘോഷത്തോടെയും ജയ് ശ്രീറാം വിളികളോടെയുമാണ് ജനങ്ങള്‍ അമിത് ഷായുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്.
അയോധ്യയിലെ രാമക്ഷേത്രം കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഭരണത്തിലേക്കുള്ള വഴിയായിരുന്നു. രാഷ്ട്രീയത്തില്‍ ഹിന്ദു വോട്ടുകള്‍ സ്വരൂപിക്കുന്നതിന് ശ്രീരാമ ക്ഷേത്രത്തിനുള്ള പങ്ക് വിസ്മരിക്കാന്‍ സാധിക്കില്ല. ശ്രീരാമന്റെ പേരിലാണ് ഇക്കാലമത്രയും ബിജെപി നേതൃത്വത്തിന് ജനങ്ങളെ സമീപിക്കുവാനും വോട്ടു ചോദിക്കുവാനും കാരണമായിരുന്നത്. രാമക്ഷേത്രം നിര്‍മിക്കുമെന്ന് ജനങ്ങള്‍ക്ക് അവര്‍ ഉറപ്പു കൊടുത്തിരുന്നു. അതുകൊണ്ടു തന്നെ ശ്രീരാമജന്മഭൂമിയില് ക്ഷേത്രം നിര്‍മിക്കുക എന്നത് ഒരു ലക്ഷ്യമായിരുന്നു. 2024ൽ ബിജെപിക്ക് രാജ്യത്താകമാനം ജനങ്ങളുടെ മുന്നില്‍ വോട്ട് ചോദിക്കുവാനുള്ള ഒരു തുറുപ്പ് ചീട്ട് തന്നെയാണ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന രാമക്ഷേത്രം. ഇനി വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നേടുന്നതിന് അയോധ്യയിലെ രാമക്ഷേത്രം അത്യാവശ്യമാണ്. അയോധ്യയിലെ രാമക്ഷേത്രം തെരഞ്ഞെടുപ്പിനു മുമ്പായി തുറക്കപ്പെടും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വളരെ മുന്‍പേ തന്നെ പ്രവചിച്ചതാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് വളരെ മുമ്പ് തന്നെ തുടങ്ങിയ ഒരു വലിയ സമരത്തിന്റെ സമാപ്തി കുറിക്കലായിരുന്നു അയോധ്യയില്‍ 2020ല്‍ ആരംഭിച്ച ക്ഷേത്ര നിര്‍മാണം. 2020 ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിനുള്ള ഭൂമിപൂജ നിര്‍വഹിച്ചത്. നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ മേല്‍നോട്ടം സുപ്രീം കോടതി നിർദേശിച്ച് രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനാണ്. അയോധ്യയില്‍ പുതിയ വിമാനത്താവളം വന്നു, പുതുക്കിയ അത്യാധുനിക റെയ്ൽവേ സ്റ്റേഷന് വന്നു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉയരുന്നു. വിശാലമായ റോഡുകളും പാലങ്ങളും വരുന്നു. സരയൂ നദി മനോഹരിയാകുന്നു. സൗകര്യങ്ങള്‍ പലതും വന്നിരിക്കുന്നു.
വിഷ്ണുവിന്റെ അവതാരമാണ് രാമന്. രാമന് ജനിച്ചത് സരയൂ നദിയുടെ തീരത്തുള്ള അയോധ്യയിലാണ്. പതിനാറാം നൂറ്റാണ്ടില്‍, ഉത്തരേന്ത്യയിലുടനീളമുള്ള ക്ഷേത്ര ആക്രമണ പരമ്പരയില്‍ ബാബര്‍ എന്ന മുഗൾ അക്രമി ക്ഷേത്രം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. മിർ ബാക്കി എന്ന ബാബറുടെ പടനായകൻ രാമജന്മഭൂമിയെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം തകർത്ത് ബാബറി മസ്ജിദ് നിര്‍മിച്ചു. ജെസ്യൂട്ട് മിഷനറി ജോസഫ് ടിഫെന്തലര് രചിച്ച ഡെസ്ക്രിപ്റ്റിയോ ഇന്ത്യ എന്ന ലാറ്റിന്‍ പുസ്തകത്തില്‍ 1767ല്‍ പള്ളിയുടെ ആദ്യകാല രേഖകള്‍ കണ്ടെത്താം. അയോധ്യയിലെ രാമന്റെ കോട്ടയെന്ന് വിശ്വസിക്കപ്പെടുന്ന രാംകോട്ട് ക്ഷേത്രവും രാമന്റെ ജന്മസ്ഥലം സ്ഥിതി ചെയ്യുന്ന സ്ഥലവും തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്.
76 വയസുള്ള ആര്‍ക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുരയെ വിശ്വഹിന്ദു പരിഷത്താണ് രാമക്ഷേത്രം നിര്‍മിക്കാന്‍ ചുമതലപ്പെടുത്തിയത്. പ്രശസ്തമായ സോമനാഥ് ക്ഷേത്രമടക്കം നിര്‍മിച്ച സോംപുര കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ചന്ദ്രകാന്ത്. ക്ഷേത്ര നിര്‍മാണത്തില്‍ ഇവര്‍ വളരെ പ്രശസ്തരാണ്. വിഎച്ച്പി നേതാവ് അശോക് സിംഗാളാണ് ചക്രാന്തിന് ക്ഷേത്രം രൂപകല്‍പ്പന ചെയ്യാനും നിര്‍മിക്കാനും ചുമതല നല്‍കിയത്. ആര്‍ക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുര തയാറാക്കിയ ക്ഷേത്രത്തിന്റെ മാതൃക വിശ്വഹിന്ദു പരിഷത്ത് അംഗീകരിച്ചാണ് ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരിക്കുന്നത്. ബിര്‍ളാ മന്ദിര്‍ പണിയുന്നതിനിടയിലാണ് രാമക്ഷേത്ര നിര്‍മാണത്തിന് അശോക് സിംഗാള്‍ ചന്ദ്രകാന്തിനെ സമീപിക്കുന്നത്. അങ്ങിനെ 1990ല്‍ ക്ഷേത്രത്തിന്റെ നിര്‍മാണം ഔദ്യോഗികമായി തുടങ്ങി.
സ്വാമിനാരായണൻ വിശ്വാസികളുടെ അക്ഷർധാം മഹാക്ഷേത്രം പണിതതും ചന്ദ്രകാന്ത് സോംപുര തന്നെയാണ്. രാമക്ഷേത്രം നിര്‍മിക്കാന്‍ വ്യക്തിപരമായി പ്രതിഫലമൊന്നും വാങ്ങിയിട്ടില്ല ചന്ദ്രകാന്ത് സോംപുര. യാത്രാ, താമസ ചലവുകള്‍ വിശ്വഹിന്ദു പരിഷത്താണ് വഹിക്കുന്നത്. ആറ് മസമെടുത്താണ് രാമക്ഷേത്രത്തിന്റെ ഡിസൈന്‍ പൂര്‍ത്തീകരിച്ചത്. 250 തൂണുകളാണ് ആകെ രാമക്ഷേത്രത്തിനുള്ളത്. ഓരോ തൂണിലും 16 ശില്‍പ്പങ്ങളുണ്ട്. വിഷ്ണുവിന്റെ 10 അവതാരങ്ങളും മറ്റ് ദൈവങ്ങളുടേയും ശില്‍പ്പങ്ങളും തൂണുകളിലുണ്ട്.
കോണ്‍ഗ്രസിന് വടക്കേ ഇന്ത്യയില്‍ എന്തെങ്കിലും ചലനം ഉണ്ടാക്കുവാന്‍ അയോധ്യയുമായും ഹിന്ദു സമൂഹവുമായും ചേര്‍ന്ന് നിന്നാലേ സാധിക്കൂ എന്നത് കൃത്യമായി അവര്‍ക്കറിയാം. അതുകൊണ്ടു തന്നെയാണ് 1992 നരസിംഹ റാവു ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ നിശബ്ദനായിരുന്നതും ഇപ്പോള്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം രേഖപ്പെടുത്താതെ അയോധ്യ ക്ഷേത്രത്തിന്റെ ഭാഗമായി മാറുന്നതിന് ശ്രമിക്കുന്നതും.
ബിജെപിയെ തോല്പ്പിക്കുവാന് ഇന്ത്യ സഖ്യം രൂപീകരിച്ചത് സമീപകാലത്ത് തന്നെയാണ്. ഇന്ത്യ സഖ്യത്തില്‍ ആശയപരമായ ഒരു വിള്ളല്‍ സ്ഥാപിക്കുന്നതിന് അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് ഒരു കാരണമായിട്ടുണ്ട് എന്നുള്ളത് രാഷ്ട്രീയ നിരീക്ഷകര്‍ സമ്മതിക്കുന്ന കാര്യമാണ്.