"മുമ്പിലങ്ങൊന്നു തെക്കോട്ടുചെന്നാൽ
പമ്പയാം സരസ്സിനെക്കാണാം തൽപ്പുരേഭാഗേ
പശ്യപപർവതവരമൃശ്യമൂകാഖ്യാംതത്ര
വിശ്വസിച്ചിരിക്കുന്നു സുഗ്രീവൻ കപിശ്രേഷ്ഠൻ."
ആയിരത്താണ്ടുകളായി ഒരു പ്രദേശത്തെ തഴുകിയൊഴുകുകയും ജീവിതത്തെ ഹരിതാഭമാക്കുകയും അതിസമ്പന്നമായൊരു സാംസ്കാരിക പൈതൃകം തലമുറകൾക്കു സമ്മാനിക്കുകയും ചെയ്ത അമൃതവാഹിനിയാണ് പമ്പ. ആ പമ്പയുടെ തീരത്തുയിർകൊണ്ട നാഗരികത കേരള ചരിത്രത്തിനും സംസ്കാരത്തിനും പകർന്നിട്ടുള്ള ചൈതന്യം വാഗതീതമാണ്. കലയും സാഹിത്യവും-എന്നു പറഞ്ഞാൽ അവിടുത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ ഹൃദയതാളങ്ങൾ ഊറിക്കൂടിയ നാടൻപാട്ടുമുതൽ കഥകളിയും തുള്ളലും വഞ്ചിപ്പാട്ടുമടക്കം വിശ്വചക്രവാളങ്ങളെ പ്രഭാ പൂർണ്ണമാക്കിയ സർഗ്ഗോത്സാഹത്തിന്റെ മഹാകഥനങ്ങൾ വരെ കേട്ടും കണ്ടും ഉണർന്ന പുഴയോരങ്ങൾ. പൈതൃകമെന്നോ ചരിത്രമെന്നോ ഒക്കെ പേരിട്ടു വിളിക്കാവുന്ന നാടിന്റെ സംസ്കൃതിയുടെ തെളിച്ചം തേടിയുള്ള പുറപ്പാടായിരിക്കണം തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനും നടത്തിയിട്ടുണ്ടാവുക.
ഭട്ടതിരിപ്പാടിൽനിന്നും കൂടെക്കൂടെ താമസം അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവിനോട് കൂടി ആയിരുന്നുവെന്നും ആ സമയങ്ങളിൽ ചിലപ്പോഴൊക്കെയും എഴുത്തച്ഛനും അദ്ദേഹത്തോടു കൂടി അമ്പലപ്പുഴയ്ക്കു പോയിരുന്നുവെന്നും ഭാഷാ ചരിത്രകാരൻ പി. ഗോവിന്ദപ്പിള്ള പറയുന്നത് അവിശ്വസിക്കേണ്ടതില്ല. അങ്ങനെയൊരു യാത്രയിൽ അമ്പലപ്പുഴയിൽ താമസിക്കുന്ന സമയം കാശിയിൽ നിന്നും അദ്ധ്യാത്മരാമായണം മൂലഗ്രന്ഥം തെലുങ്ക് അക്ഷരത്തിൽ ഒരു സന്യാസി കൊണ്ടുവന്നു രാജാവിന് സമർപ്പിച്ചു. ദേവനാരായണനാകട്ടെ ഗ്രന്ഥം മേൽപ്പത്തൂരിനെ ഏൽപ്പിക്കുകയും അദ്ദേഹമത് തെലുങ്ക് ലിപി വശമുണ്ടായിരുന്ന എഴുത്തച്ഛനെക്കൊണ്ട് പകർത്തിയെഴുതിക്കുകയും ചെയ്തു. പക്ഷേ, ആ പകർത്തിയെഴുത്ത് മൂലാതിശായിയായ ഒരു സ്വതന്ത്ര പരാവർത്തനം ആയിത്തീർന്നുവെന്നു മാത്രം. അതാണ് നാമിന്നു കാണുന്ന അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്.
അമ്പലപ്പുഴ രാജാവിന്റെ ആവശ്യാനുസരണം അതുണ്ടാക്കപ്പെട്ടതായി കട്ടിയാട്ട് ഗോവിന്ദപ്പണിക്കർ പ്രസാധനം ചെയ്തിട്ടുള്ള അദ്ധ്യാത്മരാമായണം മൂലത്തിന്റെ മുഖവുരയിൽ പറഞ്ഞിട്ടുള്ളതായി ഓർമ്മിക്കുന്നുവെന്നും തിരുവനന്തപുരത്ത് രാജകീയ ഗ്രന്ഥശാലയിൽ ദേവനാരായണന്റെ പേർ കൊത്തിയിട്ടുള്ള ഒരു അദ്ധ്യാത്മരാമായണം മുമ്പൊരിക്കലിരുന്നത് താൻ കണ്ടിട്ടുണ്ടെന്നും സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള ( പഞ്ചാനനന്റെ വിമർശനത്രയം ) രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്.
ഈ വിഷയത്തിൽ അന്വേഷണം നടത്തിയിട്ടുള്ള വെള്ളംകുളത്ത് കരുണാകരൻ നായർ, പ്രൊഫ. പി. വി കൃഷ്ണൻ നായർ എന്നിവർ അദ്ധ്യാത്മരാമായണം അമ്പലപ്പുഴയിൽ വച്ച് എഴുത്തച്ഛൻ എഴുതിയിട്ടുള്ളതാണ് എന്ന് അഭിപ്രായപ്പെടുന്നു. ഡോ. കെ. എൻ. എഴുത്തച്ഛൻ, പ്രൊഫ. കെ. പി. നാരായണപിഷാരടി എന്നിവരും ഈ അഭിപ്രായത്തെ നിഷേധിക്കുന്നില്ല. കേരള സർവകലാശാല മലയാള സാഹിത്യ നായകന്മാരുടെ ജീവചരിത്രപരമ്പരയിൽ പ്രകാശനം ചെയ്ത എഴുത്തച്ഛൻ എന്ന പഠന ഗ്രന്ഥത്തിൽ കവി ഒഎൻവി കുറുപ്പും തെലുങ്കുലിപിയിലുള്ള മൂല രാമായണത്തെക്കുറിച്ചും, അത് ചെമ്പകശ്ശേരി രാജാവ് മേൽപ്പത്തൂരിനെയും മേൽപ്പത്തൂർ എഴുത്തച്ഛനെയും ഏൽപ്പിച്ചിരിക്കുന്നതിനെക്കുറിച്ചുമുള്ള വൃത്താന്തം ഉദ്ധരിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക:
"എഴുത്തച്ഛന് ദ്രാവിഡഭാഷകൾ എല്ലാം എഴുതാനും വായിക്കാനും അറിയാമായിരുന്നു. അങ്ങനെ തെലുങ്കു ലിപിയിൽ എഴുതിയ ആ ഗ്രന്ഥം എഴുത്തച്ഛന്റെ കൈയ്യിൽ വന്നു. അത് മലയാളലിപിയിൽ പകർത്തിവയ്ക്കുന്നതിനു പകരം എഴുത്തച്ഛൻ മലയാള ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തുകതന്നെ ചെയ്തു. അതാകട്ടെ, വെറുമൊരു പരിഭാഷ എന്ന നിലയിൽനിന്ന് എത്രയോ ഉയർന്ന ഒരു കൃതിയായിത്തീർന്നു."
തുടർന്ന് ഒഎൻവി ഇത്രകൂടി പറയുന്നു.
" അമ്പലപ്പുഴ രാജാവ് തെലുങ്കു ലിപിയിലുള്ള മൂലഗ്രന്ഥത്തിന്റെ പകർപ്പ് കൊടുത്തതും മറ്റും അവിശ്വാസമല്ലാത്ത കഥയാണ്. "
മരണശേഷവും ആദരിക്കപ്പെടുകയും മലയാണ്മയുടെ മഹാകവിത്വത്തിന് സർവഥാ അർഹത നേടുകയും ചെയ്തിട്ടുള്ള ഒരു കവി തന്റെ കുലഗുരുവിനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയതിൽ അതിശയത്തിനവകാശമില്ല. നിശ്ചയമായും അമ്പലപ്പുഴയിൽ അഥവാ പഴയ ചെമ്പകശ്ശേരിയിൽ വച്ചാണ് തുഞ്ചത്തെഴുത്തച്ഛൻ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ രചന നിർവഹിച്ചിട്ടുള്ളത്. ചാരുശീലയായ ആ ശാരികപ്പൈതലിനെ അദ്ദേഹം കണ്ടെത്തിയതും വിളിച്ചുണർത്തി പാടിച്ചിട്ടുള്ളതും ആ മണ്ണിൽ വച്ചാണ്. കൃത്യമായി പറഞ്ഞാൽ, ക്രിസ്തുവർഷം 1616 ന് അടുപ്പിച്ചായിരിക്കും രാമായണ രചന. കാരണം ആ കാലയളവിലാണ് മേൽപ്പുത്തൂർ പ്രക്രിയാസർവസ്വാദിഗ്രന്ഥ രചനയിലേർപ്പെട്ടിരുന്നത്.
എഴുത്തച്ഛന്റെ ജീവിതകാലത്തെ സംബന്ധിച്ചുള്ള പണ്ഡിതാഭിപ്രായങ്ങൾ പരിശോധിച്ച് മുതിർന്ന നിരൂപക ഡോ. എം. ലീലാവതിയും പതിനാറാം നൂറ്റാണ്ടിലാണ് ആ മഹോദയം സംഭവിച്ചതെന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോൾ പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യത്തെ ഒന്നു രണ്ടു ദശകങ്ങൾ കൂടി പിന്നിട്ടിരിക്കാം എന്നു കരുതണം.
ഇവിടെ ഒരു കാര്യം പ്രത്യേകം പറയാനാഗ്രഹിക്കുന്നു. കിളിപ്പാട്ടെഴുതുവാൻ നിരണം കവികളുടെ സ്വാധീനവും എഴുത്തച്ഛൻ നേടിയിരുന്നുവെന്നുള്ള വസ്തുതയാണത്. കണ്ണശ്ശ രാമായണവും അദ്ധ്യാത്മരാമായണവും മുൻനിർത്തി ഒരു പഠനം നടത്തുമ്പോൾ ഇക്കാര്യം പകൽ പോലെ വ്യക്തമാകുന്നതുമാണ്.
ഒരുപക്ഷേ, അമ്പലപ്പുഴയിലെ താമസക്കാലത്ത് തിരുവല്ല താലൂക്കിലെ നിരണവുമായി ബന്ധപ്പെടുവാനും ആ കവി വംശാവലിയിലെ കവികളുടെ കൃതികളുമായി ഇടപഴകാനും അവസരം ലഭിച്ചതാകാം. ഡോ. പുതുശ്ശേരി രാമചന്ദ്രൻ ഈ വസ്തുത മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും അതത്ര ഗൗരവമായി നമ്മുടെ സാഹിത്യ ചരിത്രകാരന്മാർ പോലും ശ്രദ്ധിച്ചില്ല. കണ്ണശ്ശ രാമായണകാരനായ രാമനാമാചാര്യനോടുള്ള കടപ്പാട്,
" അഗ്രജൻ മമസതാം വിദൂഷാമഗ്രേസരൻ
മദ്ഗുരുനാഥനേ കാന്തേവാസികളോടും
ഉൾക്കുരുന്നിങ്കൽവാഴ്ക രാമനാമാചാര്യനും"
എന്ന് എഴുത്തച്ഛൻ തന്നെ
രേഖപ്പെടുത്തിയിട്ടും നമുക്കത് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതെല്ലാം എഴുത്തച്ഛന്റെ കിളിമകൾ
പറന്നുവന്ന വഴി തേടുമ്പോൾ നാം ഓർക്കേണ്ട കാര്യങ്ങളാണ്. മലയാണ്മയുടെ ഹൃദയ സിംഹാസനത്തിൽ കാവ്യദേവതയുടെ കനക കിരീടമണിഞ്ഞിരിക്കാനുള്ള ഭാഗ്യം സിദ്ധിച്ച നമ്മുടെ ഒരേയൊരു കവി എഴുത്തച്ഛനാണ്. അദ്ദേഹം പാലും പഴവും തേനും ശർക്കരയുമൊക്കെക്കൊടുത്ത് ഇണക്കിയൊരുക്കിയുണർത്തി തലമുറകളുടെ മനസ്സിൽ കൂടുകൂട്ടുവാൻ പറത്തിയ ആ ശാരികപ്പൈതലിനെ വിളിച്ചുവരുത്തിയത് ചെമ്പകശ്ശേരിയിൽ നിന്നാണ്. ഒരു മഹാപാരമ്പര്യത്തിന്റെ അമൃതനിക്ഷേപങ്ങൾ സ്വകാര്യ നിധിപോലെ മനസ്സിൽ സൂക്ഷിക്കുന്ന ഇന്നത്തെ അമ്പലപ്പുഴയിൽ നിന്ന്.
അതേ, ആ ശാരികപ്പൈതൽ വന്ന വഴി ഇതു തന്നെ. (തുടരും )
നാളെ രാമകഥയുടെ അനുയാത്രകൾ